തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിനോട് നീതി പുലർത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. ആർ.ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രസ് ക്ലബിൽ സംഘടിപ്പിച്ച ആർ.ശങ്കറിന്റെ അമ്പതാമത് ചരമവാർഷികവും ആർ.ശങ്കർ പ്രവാസി അവാർഡ് വിതരണവും വിശിഷ്‌ട വ്യക്തികളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിമോചന സമരം നയിച്ച് ഇ.എം.എസിനെ താഴെയിറക്കിയിട്ടും ആർ.ശങ്കറിന് മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു. പിന്നീട് മുഖ്യമന്ത്രിയായപ്പോൾ ശങ്കറിനെതിരെ ഇല്ലാത്ത അഴിമതികൾ ആരോപിച്ചത് അദ്ദേഹത്തിന്റെ പാർട്ടിക്കാർ തന്നെയാണ്. ശങ്കറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച ചിലർ പിന്നീട് അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായി. അറുപത് വയസായ ശങ്കറിന് വയസായെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയവരെല്ലാം ഇന്ന് എൺപത് കഴിഞ്ഞും ഓടിനടക്കുകയാണ്. കോൺഗ്രസിന്റെ അധികാരക്കൊതി കാരണം നഷ്‌ടമുണ്ടായത് കേരളത്തിനാണ്.
ഒരേസമയം രാഷ്‌ട്രീയ നേതാവായും സാമുദായിക നേതാവായും അറിയപ്പെടുന്നതിൽ ശങ്കറിന് അപമാനമില്ലായിരുന്നു. പക്ഷേ, പെരുന്നയിലും കണിച്ചുകുളങ്ങരയിലും തിരഞ്ഞെടുപ്പ് സമയത്ത് കയറിയിറങ്ങുന്നവർ അതുകഴിഞ്ഞാൽ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്നാണ് പിന്നീട് പറയുന്നത്. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് ശങ്കർ പ്രവർത്തിച്ചത്. എന്നാൽ ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് ആർക്കും ഹിന്ദു ഐക്യത്തോട് താത്പര്യമില്ല. ശങ്കറിനെപ്പോലെ സത്യവും വസ്‌തുതയും പറയുന്ന നേതാക്കളാരും ഇന്ന് കോൺഗ്രസിലില്ല. കേരളത്തിന്റെ മുന്നോട്ടുപോക്കിന് ശങ്കറിനെപ്പോലൊരു നേതാവിന്റെ നേതൃത്വം ആവശ്യമാണ്. ധാർമ്മികതയുടെ അംശമെങ്കിലും സി.പി.എമ്മിനുണ്ടെങ്കിൽ തിരുവനന്തപുരം നഗരസഭ മേയറോട് രാജിവയ്‌ക്കാൻ ആവശ്യപ്പെടണമെന്നും മുരളീധരൻ പറഞ്ഞു.
ആർ.ശങ്കർ പ്രവാസി അവാർഡ് യൂണിവേഴ്‌സൽ കോൺഫെഡറേഷൻ ഒഫ് ശ്രീ നാരായണഗുരു ഓർഗനൈസേഷൻസ് പ്രസിഡന്റ് കെ.കെ.ശശിധരന് മുരളീധരൻ സമ്മാനിച്ചു. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. ടി.ശരത്‌ചന്ദ്ര പ്രസാദ്, ജി.രാജേന്ദ്ര ബാബു, പി.എൻ.മുരളീധരൻ, ഡോ.ഷാജി പ്രഭാകരൻ, പി.ജി.മോഹൻകുമാർ, ആർ.സൈബി, വർക്കല സുനിലി, ചിറക്കര ശ്രീകുമാർ, ഡോ.രമേശ് കൃഷ്‌ണൻ, കെ.ആർ.ശശിധരൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഗീതാരവി ഗുരുസ്‌മരണ നടത്തി. കെ.എസ്.ശിവരാജൻ, പി.അനിൽ പടിക്കൽ, എം.ഗാനപ്രിയൻ, പി.ജി.ശിവബാബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |