തിരുവനന്തപുരം: സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ച് കേരള തമിഴ്നാട് മുഖ്യമന്ത്രിമാർ കണ്ണൂരിൽ കൂടിക്കാഴ്ച നടത്തിയിട്ട് എന്തു കൊണ്ട് മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്തില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ചോദിച്ചു. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിതല ചർച്ച നടത്തുമെന്ന് സർക്കാർ നിയമസഭയിൽ പറഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ സ്റ്റാലിനെ കൂട്ടുപിടിച്ച പിണറായി വിജയൻ അണക്കെട്ട് സംബന്ധിച്ച കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ എന്തു ചെയ്തുവെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനുള്ള പ്രതിനിധിയെ പിണറായി വിജയൻ തിരഞ്ഞെടുക്കുന്ന ഗതികേടിലേക്കാണ് കോൺഗ്രസ് പാർട്ടി വന്നെത്തിയിരിക്കുന്നത്. വാളയാർ കഴിഞ്ഞാൽ സീതാറാം യെച്ചൂരിയും രാഹുൽഗാന്ധിയും കൈകോർത്താണ് നടക്കുന്നത്.
കെ-റെയിലിനെക്കുറിച്ചുള്ള കേന്ദ്ര സർക്കാർ നിലപാട് പാർലമെന്റിൽ പറഞ്ഞതിന് പുറമേ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.നടക്കാത്ത ഒരു പദ്ധതിയുടെ പേരിൽ ജനങ്ങളെ ഉപദ്രവിക്കാൻ പിണറായി സർക്കാർ മുതിരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |