കോഴിക്കോട്: ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിന് എൽ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ ഷേക് പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള, അങ്കത്തിൽ അജയ്‌കുമാർ, രാജേഷ് പ്രേം എന്നിവരെ ഭാരവാഹിത്വത്തിൽ നിന്ന് നീക്കി. പൊതുജനമദ്ധ്യത്തിൽ പാർട്ടിയെ വെല്ലുവിളിച്ചതിന് വി.സുരേന്ദ്രൻ പിള്ളയെ സസ്പെൻഡ് ചെയ്യാനും ഓൺലൈനായി ചേർന്ന പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി.
കഴിഞ്ഞ 20ന് കോഴിക്കോട്ട് ചേർന്ന സംയുക്ത യോഗത്തിനു പിറകെ, വിമത പ്രവർത്തനം നടത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 48 മണിക്കൂർ സമയപരിധിയ്ക്കുള്ളിൽ ഖേദ പ്രകടനം നടത്തിയ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എൻ.എം.നായർ, സംസ്ഥാന കമ്മിറ്റി അംഗം ജി.സതീഷ് കുമാർ എന്നിവരുടെ മറുപടി തൃപ്തികരമാണെന്ന വിലയിരുത്തലോടെ ഇരുവരെയും നടപടിയിൽ നിന്നൊഴിവാക്കി.കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാത്ത മലപ്പുറം ജില്ലാ പ്രസിഡന്റ് സഹാബ് പുൽപ്പറ്റ, ആലപ്പുഴ ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കൽ എന്നിവർക്കെതിരായ നടപടി ഡിസംബർ ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. കെ.പി മോഹനൻ എം.എൽ.എ, ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |