നേരിട്ടുള്ള വിതരണത്തിന് ആറുമാസം വേണമെന്ന് വിതരണക്കാർ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലൂടെ നടപ്പാക്കിയ വാക്‌സിൻ വിതരണം പൂർണമായും നിലച്ചു. ആദ്യ ഡോസ് സ്വകാര്യ ആശുപത്രികളിൽ എടുത്തവർക്ക് രണ്ടാം ഡോസ് നൽകാൻ അവർക്ക് വാക്സിൻ ഇല്ല. ജനങ്ങൾ രണ്ടാം ഡോസിനായി നിരന്തരം ആശുപത്രികളുമായി ബന്ധപ്പെടുകയും ക്ഷോഭിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.
ആവശ്യക്കാർ ഏറിയതോട സ്വകാര്യ ആശുപത്രികൾ വാക്‌സിൻ നിർമ്മാതാക്കളിൽ നിന്ന് വാങ്ങി വിതരണം ചെയ്യുന്നവരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മറ്റ് മരുന്നുകൾ വിൽക്കുന്നതുപോലെ ഇത് നൽകാനാകില്ലെന്നും ആറുമാസമെങ്കിലും കഴിയാതെ നേരിട്ടുള്ള വിതരണം സാദ്ധ്യമല്ലെന്നുമാണ് അവരുടെ മറുപടി.
വാക്‌സിൻ എത്തിക്കാനും വിതരണം ചെയ്യാനും വിപുലമായ കോൾഡ് ചെയിൻ സ്റ്റോറേജ് ശൃംഖല വേണം. സർക്കാർ മേഖലയിലാണ് ഇതുള്ളത്. ഇതാണ് സ്വകാര്യമേഖലയ്ക്കുള്ള വെല്ലുവിളി. ഈ സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സ്വകാര്യ വിതരണക്കാർ.
ഏപ്രിൽ അവസാനമാണ് സ്വകാര്യ ആശുപത്രികൾക്കുള്ള വാക്‌സിൻ വിതരണം സർക്കാർ പൂർണമായും അവസാനിപ്പിച്ചത്. രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് കേന്ദ്രത്തിൽ നിന്ന് വാക്‌സിൻ കിട്ടാത്തതാണ് കാരണം. സംസ്ഥാനത്തിന് ലഭിക്കുന്ന വാക്‌സിന്റെ ഒരു വിഹിതമെങ്കിലും നൽകണമെന്നാണ് സ്വകാര്യ ആശുപത്രികളുടെ ആവശ്യം. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്‌സിൻ വിതരണം സുഗമമായി നടന്നിരുന്നു. ഡോസിന് 250രൂപയാണ് ഈടാക്കിയത്. പതിവായി സ്വകാര്യ ആശുപത്രികളിൽ പോകുന്നവർ വാക്‌സിനെടുക്കാനും അവരെയാണ് ആശ്രയിച്ചത്. ഇപ്പോൾ രണ്ടാംഡോസ് കിട്ടാത്ത സ്ഥിതിയായി.
രജിസ്ട്രേഷൻ കിട്ടിയാൽ കിട്ടി
ആദ്യ ഡോസ് സ്വകാര്യമേഖലയിൽ എടുത്താലും രണ്ടാം ഡോസ് സർക്കാർ മേഖലയിൽ എടുക്കാൻ തടസമില്ലാത്തതിനാൽ പലരും ആ വഴിക്ക് ശ്രമിക്കുകയാണ്. കൊവിൻ പോർട്ടലിലൂടെ സർക്കാർ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും അതും നടക്കുന്നില്ല. സദാസമയവും എല്ലാ ജില്ലകളിലും സ്ലോട്ടുകൾ നിറഞ്ഞ അവസ്ഥയാണ്. പുലർച്ചെയും അർദ്ധരാത്രിയും കാത്തിരുന്ന് കൊവിൻ പോർട്ടലിൽ കയറിയവർക്കും നിരാശയായിരുന്നു ഫലം.
'സർക്കാരിന് ലഭിക്കുന്ന വാക്‌സിന്റെ ചെറിയൊരു ശതമാനം സ്വകാര്യമേഖലയ്ക്കും നൽകണം. നിരവധി പേരാണ് ആദ്യഡോസ് എടുത്ത് കാത്തിരിക്കുന്നത്.'
- ഡോ.ഇ.കെ.രാമചന്ദ്രൻ
ട്രഷറർ, കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |