തിരുവനന്തപുരം: കൊവിഡ് വാക്സിൻ നിർമ്മാണം കേരളത്തിൽ ആരംഭിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി താത്പര്യപത്രം ഉടൻ ക്ഷണിക്കും. കരട് ഇന്ന് സർക്കാരിന് സമർപ്പിക്കും. വാക്സിൻ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എസ്.ചിത്രയെ പ്രോജക്ട് ഡയറക്ടറാക്കി സർക്കാർ നിയോഗിച്ച സമിതി ഇതിനകം വിവിധ കമ്പനികളുമായി പ്രാഥമിക ചർച്ച നടത്തി. കമ്പനികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചാണ് താത്പര്യപത്രം തയ്യാറാക്കിയത്.
രാജ്യത്ത് നിലവിൽ 20 കമ്പനികളാണ് വാക്സിൻ ഉത്പാദന രംഗത്തുള്ളത്. ഇതിൽ സംസ്ഥാനവുമായി 10 കമ്പനികളാണ് പ്രാഥമിക ചർച്ചക്കെത്തിയത്. പൊതുവേ ലാഭം കുറവായ ബിസിനസ് ആയതിനാൽ സർക്കാരിൽ നിന്ന് പരമാവധി സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനികൾ വ്യക്തമാക്കിയിരുന്നു. കരട് താത്പര്യപത്രത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഉടൻ തുടർനടപടികളിലേക്ക് കടക്കാനാണ് തീരുമാനം.
തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലാണ് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.പി.സുധീർ ചെയർമാനും സംസ്ഥാന കൊവിഡ് വിദഗ്ദ്ധ സമിതി ചെയർമാൻ ഡോ.ബി.ഇക്ബാൽ, ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ലബോറട്ടറിയിലെ ഡോ.വിജയകുമാർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ ഖോബ്രഗഡെ, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ ഡോ.രാജമാണിക്യം എന്നിവരടങ്ങുന്ന സമിതിയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.
പരീക്ഷണം,അനുമതി: സമയം വേണം
വാക്സിൻ യൂണിറ്റിനായി നടപടികൾ പുരോഗമിക്കുകയാണെങ്കിലും ആദ്യബാച്ച് വാക്സിൻ പുറത്തിറങ്ങാൻ ഏറെ നാൾ കാത്തിരിക്കണം. നിലവിൽ ഉപയോഗിക്കുന്ന വാക്സിന്റെ നിർമ്മാതാക്കൾ ഇവിടെ എത്തിയാൽ പോലും മരുന്ന് നിർമ്മിച്ച് മൂന്നുഘട്ട പരീക്ഷണം പൂർത്തിയാക്കണം. സെൻട്രൽ ഡ്രഗ് ലബോറട്ടറിയുടെ അനുമതിയും വേണം.
കൊവിഡ് മൂന്നാം തരംഗം: മെഡിക്കൽ ഉപകരണങ്ങളടക്കം
കേരളത്തിൽ നിർമ്മിക്കാൻ നീക്കം
നാലംഗ ഉദ്യോഗസ്ഥ സമിതിയ്ക്ക് ചുമതല
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തെ പ്രതിസന്ധി കൂടാതെ നേരിടാൻ മരുന്നുകളും കൊവിഡ് സുരക്ഷാ സാമഗ്രികളും തദ്ദേശീയമായി നിർമ്മിക്കാൻ ആരോഗ്യ,വ്യവസായ വകുപ്പുകൾ നീക്കം തുടങ്ങി.
വ്യവസായ മന്ത്രി പി.രാജീവിന്റെയും ആരോഗ്യമന്ത്രി
വീണാജോർജിന്റെയും നേതൃത്വത്തിൽ നടന്ന ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആരോഗ്യ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിമാരും കെ.എം.എസ്.സി.എൽ, കെ.എസ്.ഡി.പി.എൽ. മാനേജിംഗ് ഡയറക്ടർമാരും അംഗങ്ങളായ കമ്മിറ്റിയാണ് നടപടികൾ സ്വീകരിക്കുക. ഗ്ലൗസ്, മാസ്ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളിൽ ഇവ നിർമ്മിക്കുന്ന പല സ്ഥാപനങ്ങളും കൊവിഡിനെ തുടർന്ന് പൂട്ടിയതിനാൽ ആവശ്യാനുസരണം ലഭിക്കുന്നില്ല. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന മെഡിക്കൽ എക്യുപ്മെന്റ് ആൻഡ് ഡിവൈസസ് പാർക്ക് ആരംഭിക്കാൻ നടപടികൾ വേഗത്തിലാക്കും.വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ അഡി.ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, വ്യവസായ വകുപ്പ് ഡയറക്ടർ ഹരികിഷോർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മരുന്നുകൾ
ആവശ്യമുള്ള മരുന്നുകളുടെ 10 ശതമാനം മാത്രമാണ് കേരളത്തിൽ നിർമ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കെ.എം.എസ്.സി.എൽ. വാങ്ങുന്നത്. കെ.എസ്.ഡി.പി.എൽ. വഴി കൂടുതൽ മരുന്നുകൾ ഉത്പാദിപ്പിക്കാനാണ് ശ്രമം.
'സുരക്ഷാ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും ഇവിടെ ഉത്പാദിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാകും.'
-വീണാജോർജ്
ആരോഗ്യമന്ത്രി
'കൊവിഡ് സുരക്ഷാ സാമഗ്രികൾക്കൊപ്പം മരുന്നും ഉത്പാദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.'
-പി.രാജീവ്
വ്യവസായമന്ത്രി
കൊവിഡ് വാക്സിനേഷൻ 18ന് മുകളിൽ പകുതി കടന്നു
തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യവകുപ്പ്. 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. 2011ലെ സെൻസസ് അനുസരിച്ച് ആകെ ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭ്യമായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രണ്ടുഡോസും ഉൾപ്പെടെ ആകെ 1,66,89,600 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. അതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസ് വാക്സിനും 46,79,150 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്.
സ്ത്രീകളാണ് വാക്സിൻ സ്വീകരിച്ചവരിൽ കൂടുതൽ. 86,70,691 സ്ത്രീകളും, 80,16,121 പുരുഷൻമാരുമാണ് വാക്സിനെടുത്തത്.
സുരക്ഷിത വിനോദ സഞ്ചാരം - വൈത്തിരിയിൽ
വാക്സിനേഷൻ പൂർത്തിയായി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്റി പി.എ. മുഹമ്മദ് റിയാസ്.
സമ്പൂർണ വാക്സിനേഷൻ പ്രവർത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് കേന്ദ്രമായ വയനാട് വൈത്തിരിയിൽ വാക്സിനേഷൻ പൂർത്തിയായി. ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിലായി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വാക്സിൻ നൽകി.
അടുത്തതായി വയനാട് മേപ്പാടി, മൂന്നാർ, തേക്കടി, ഫോർട്ട് കൊച്ചി, കുമരകം, കോവളം, വർക്കല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റും. സംസ്ഥാനത്തെ മുഴുവൻ കേന്ദ്രങ്ങളും പൂർണമായി വാക്സിനേറ്റ് ചെയ്യും.
സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് ഫോർ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് വൈത്തിരിയിൽ വാക്സിനേഷൻ യജ്ഞം നടപ്പിലാക്കിയത്. പൾസ് എമർജൻസി ടീം കേരളയുടെ സന്നദ്ധ പ്രവർത്തകരും രംഗത്തുണ്ട്.
രോഗവ്യാപനം കുറയുന്നില്ല
ടി.പി.ആർ 10.53
തിരുവനന്തപുരം: കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് കുറയുന്നില്ല. ഇന്നലെയും 10.53ശതമാനമാണ് ടി.പി.ആർ. ഇതുമൂലം ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിൽ ആശങ്കയുമുണ്ട്.ബക്രീദ് ആഘോഷവുമായി ബന്ധപ്പെട്ട് സമുദായ നേതാക്കളുടെയും വ്യാപാരികളുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മൂന്ന് ദിവസത്തെ ഇളവ് നൽകിയത്. ട്രിപ്പിൾ ലോക്ക് ഡൗൺ ഉള്ളയിടങ്ങളിലും ഇന്നു മാത്രം കടകൾ തുറക്കാൻ അനുമതി നൽകി. 194 തദ്ദേശസ്ഥാപനങ്ങളിലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ. നാളെ പ്രതിവാര കൊവിഡ് അവലോകന യോഗം ചേരുന്നുണ്ട്. 22ന് നിയമസഭാ സമ്മേളനവും ആരംഭിക്കുകയാണ്. ഓണക്കച്ചവടത്തിന്റെ മുന്നോടിയായി വ്യാപാരികളും ബിസിനസ് മേഖലയും ലോക്ക് ഡൗൺ ഇളവിനായി സമ്മർദ്ദം ചെലുത്തുകയാണ്.ഇളവ് നൽകിയില്ലെങ്കിൽ സംസ്ഥാനത്തിന് മാത്രമല്ല ജനങ്ങൾക്കും സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഹോട്ടലുകളിലും ബാറുകളിലും ഇരുത്തി വിൽപന അനുവദിച്ചിട്ടില്ല. തീയേറ്ററുകളും മാളുകളും അടഞ്ഞുകിടക്കുകയാണ്. കാറ്ററിംഗ് സർവീസുകാരും ഫർണീച്ചർ വ്യാപാരികളും ഇളവിനായി കാത്തിരിക്കുകയാണ്. കൊവിഡ് വ്യാപനത്തോത് കുറഞ്ഞിട്ടില്ലെങ്കിലും ഒന്നാം ഡോസ് കൊവിഡ് വാക്സിനേഷൻ 50 ശതമാനത്തിലെത്തിയതാണ് സർക്കാരിന് ആശ്വാസം പകരുന്ന വസ്തുത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |