തിരുവനന്തപുരം: കൊവിഡ് പോസിറ്റീവായി ഗവ. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരിൽ വാക്‌സിൻ എടുക്കാത്തവരുടെ ചികിത്സാ ചെലവ് ഇനി സർക്കാൻ വഹിക്കില്ല. ഒമിക്രോൺ വകഭേദം ലോകത്ത് പുതിയ ഭീഷണി ഉയർത്തവേ, സമ്പൂർണ വാക്സിനേഷൻ യജ്ഞം എത്രയും വേഗം പൂർത്തിയാക്കാനാണ് കർശന നടപടിയിലേക്ക് നീങ്ങുന്നത്. വാക്സിനേഷന് മടിക്കുന്ന ചെറിയൊരു ശതമാനം സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമെതിരെയും കർശന നടപടിക്ക് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
ജീവനക്കാരും അദ്ധ്യാപകരും വാക്സിൻ എടുക്കാത്തത് രോഗവും അലർജിയും കാരണമാണെങ്കിൽ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജാരാക്കണം. അല്ലാത്തവർ അടിയന്തരമായി വാകിസിനെടുത്ത് ജോലിക്കെത്തണം. വാക്‌സിനെടുക്കാൻ തയ്യാറല്ലെങ്കിൽ അഴ്ചതോറും ആർ.ടി.പി.സി.ആർ പരിശോധന സ്വന്തം ചെലവിൽ നടത്തി ഫലം സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
കൊവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ ഒരു കാരണവശാലും നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകളിലും കോളേജുകളിലും പോകുന്ന വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് മുഴുവൻ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്സിനെടുക്കാൻ നിർബന്ധിക്കുന്നത്. ഓഫീസുകളിൽ പൊതുജന സമ്പർക്കമുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കുത്തിവയ്പ്പെടുക്കാത്തതും അംഗീകരിക്കാനാവില്ല.
പുതിയ സാഹചര്യത്തിൽ പൊതുവായ കാര്യങ്ങളിൽ കൂടുതൽ ഇളവുകൾ നൽകേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഒമിക്രോൺ പശ്ചാത്തലത്തിൽ ജാഗ്രത ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദേശത്ത് നിന്ന് വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാചരിത്രം കർശനമായി പരിശോധിക്കണം. പ്രഖ്യാപിച്ച പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുന്നതിൽ വീഴ്ചയുണ്ടാകരുത്.
സ്‌ക്കൂൾ സമയത്തിൽ മാറ്റമില്ല
ഒമിക്രോൺ ആശങ്ക നിലനിൽക്കുന്നതിനാൽ സ്‌കൂൾ പ്രവൃത്തി സമയത്തിൽ തത്കാലം മാറ്റം വരുത്തില്ല. നിലവിൽ തിങ്കൾ മുതൽ ശനിവരെ തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് സ്ക്കൂൾ സമയം. അത് വൈകിട്ട് വരെ നീട്ടാനാണ് അലോചിച്ചിരുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്‌കൂളുകളിലെത്തി പഠിക്കാൻ അനുമതി നൽകും.
ഇന്ന് മുതൽ വാക്‌സിൻ യജ്ഞം
ഇന്ന് മുതൽ 15 വരെ സംസ്ഥാനത്ത് പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാത്തവരെ തദ്ദേശ സ്ഥാപന പ്രതിനിധികളുടെ നേതൃത്വത്തിൽ കണ്ടെത്തി കുത്തിവയ്പ് ഉറപ്പാക്കണം. ആവശ്യമായ നടപടി ജില്ലാ കളക്ടർമാർ സ്വീകരിക്കണം.
ആർ.ടി.പി.സി.ആറിൽ
ഒമിക്രോൺ കണ്ടെത്താം
ന്യൂഡൽഹി: ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനയിൽ കൊവിഡ് ജനിതക വകഭേദമായ ഒമിക്രോൺ കണ്ടെത്താമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ഒമിക്രോണിന്റെ സാന്നിദ്ധ്യം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരിശോധനാ നിരക്ക് കുത്തനെ കൂട്ടി രോഗനിർണയം നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം.
മാർഗനിർദ്ദേശം 31 വരെ നീട്ടി
കൊവിഡ് നിയന്ത്രണത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ ഡിസം. 31 വരെ നീട്ടി. 25 ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. വിമാനത്താവളം, തുറമുഖം, അതിർത്തികൾ എന്നിവിടങ്ങളിലൂടെ എത്തുന്നവരെ നിരീക്ഷിക്കണം. ഡിസം.15 മുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കും.
ഇതിനിടെ ഉത്തരാഖണ്ഡിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയ 6 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചു.
`വാക്‌സിനെടുക്കാത്ത അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കുന്നതിൽ നിന്നു മാറി നിൽക്കണം. കുട്ടികളുടെ ആരോഗ്യം വച്ചുള്ള കളിക്ക് കൂട്ടുനിൽക്കാൻ സർക്കാരില്ല.'
- വി. ശിവൻകുട്ടി,
വിദ്യാഭ്യാസമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |