വൈക്കം : വൈക്കം സത്യഗ്രഹം ഉയർത്തിയത് സാമൂഹിക നീതിയുടെ രാഷ്ട്രീയമായിരുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. സാമൂഹിക നീതിക്കായി തമിഴ്നാടും കേരളവും യോജിച്ചുള്ള പോരാട്ടത്തിന് തുടക്കമിട്ടത് വൈക്കത്തിന്റെ മണ്ണിൽ നിന്നായിരുന്നെന്നും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിച്ച ശേഷം അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹം കാലഘട്ടത്തിന്റെ വിളക്കാണ്. ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമായിരുന്നു ഇത്. എന്നാൽ വീണ്ടും പഴയ കാലത്തേയ്ക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളവും തമിഴ്നാടും ഇതിനെതിരായി ഒരുമിച്ചുള്ള പോരാട്ടത്തിനൊരുങ്ങേണ്ട സമയമാണ്. ശ്രീനാരായണ ഗുരു, മഹാത്മാഗാന്ധി, ടി.കെ.മാധവൻ, മന്നത്ത് പദ്മനാഭൻ, കെ. കേളപ്പൻ തുടങ്ങിയവർ നയിച്ച വൈക്കം സത്യഗ്രഹ സമരത്തിൽ തമിഴ്നാട്ടിൽ നിന്ന് ഇ.വി.രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ നേതാക്കൾ സജീവമായി പങ്കെടുത്തു. സത്യഗ്രഹത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ടാണ് ട്രിച്ചി, മധുര, ശുചീന്ദ്രം, തിരുമലൈ തുടങ്ങിയ സ്ഥലങ്ങളിൽ അയിത്താചരണത്തിനെതിരെ സമരം നടന്നത്. ശരീരം രണ്ടാണെങ്കിലും ചിന്തകൾ ഒന്നായതിനാലാണ് തമിഴ് നേതാവായ തന്തൈ പെരിയാർ വൈക്കം സത്യഗ്രഹത്തിൽ പങ്കാളിയായത്. തമിഴ് ജനതയുടെ അഭിമാനമായ തന്തൈ പെരിയാറിന്റെ വൈക്കത്തുള്ള സ്മാരകം പുനർനിർമ്മിക്കാൻ തുക അനുവദിക്കും. വൈക്കം സത്യാഗ്രഹ സുവർണജൂബിലി ആഘോഷ വേളയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്കൊപ്പം ദ്രാവിഡ കഴകത്തിന്റെ നേതാക്കൾ വൈക്കത്ത് പങ്കെടുത്തത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഇഴ പിരിയാത്ത ബന്ധത്തിന്റെ തെളിവാണെന്നും സ്റ്റാലിൻ പറഞ്ഞു.
വൈക്കത്ത് സത്യഗ്രഹ സ്മാരകം
നിർമ്മിക്കും : പിണറായി
വൈക്കത്ത് സത്യഗ്രഹത്തിന്റെ പ്രൗഢി നിലനിറുത്തുന്ന സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 603 ദിവസത്തെ ആഘോഷമാണ് സർക്കാർ നടത്തുന്നത്. അതുകൊണ്ട് അവസാനിച്ചു കൂടെന്ന് മനസിലാക്കിയാണ് സ്മാരകം നിർമ്മിക്കുന്നതെന്ന് സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് ശേഷം അദ്ദേഹം പറഞ്ഞു.
പോരാട്ടത്തിൽ ഒന്നിച്ചു നിൽക്കുകയെന്ന വലിയ മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചത്. തമിഴ്നാടും കേരളവും അതിൽ ഒരുമിച്ചു നിന്നു. സാമൂഹിക പരിഷ്കരണ നവോത്ഥാന ധാരയും ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനവും സമന്വയിച്ചുവെന്നതാണ് വൈക്കം സത്യഗ്രഹത്തെ മറ്റു നവോത്ഥാന ധാരകളിൽ നിന്ന് വേറിട്ടു നിറുത്തുന്നത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യങ്കാളിയും ഉൾപ്പടെയുള്ളവരുടെ ചൈതന്യവത്തായ സന്ദേശങ്ങളുടെ പ്രചോദനമില്ലായിരുന്നുവെങ്കിൽ വൈക്കം സത്യഗ്രഹം പോലൊരു പുരോഗമന മുന്നേറ്റമുണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വി.എൻ.വാസവൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട പുസ്തകത്തിന്റെ മലയാളം, ഇംഗ്ലീഷ് പതിപ്പ് പ്രകാശനം എം.കെ.സ്റ്റാലിനു നൽകി പിണറായിയും, ശതാബ്ദി ലോഗോ പ്രകാശനം സി.കെ.ആശ എം.എൽ.എയ്ക്ക് നൽകി സ്റ്റാലിനും നിർവഹിച്ചു.ശതാബ്ദി ആഘോഷ രൂപരേഖ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയി അവതരിപ്പിച്ചു. മന്ത്രി സജി ചെറിയാൻ, ജോസ് കെ. മാണി എം.പി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, കേരള നവോത്ഥാന സമിതി ജനറൽ സെക്രട്ടറി പി. രാമഭദ്രൻ, സാംസ്കാരിവകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവർ പ്രസംഗിച്ചു.
വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയോർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിലും ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |