കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പ്രതികളുടെ ജാമ്യഹർജികൾ നാളെ പരിഗണിക്കാൻ മാറ്റി. വലിയ മധു എന്നറിയപ്പെടുന്ന മധു, ഷിബു എന്നിവരുടെ ജാമ്യഹർജികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് മാറ്റിയത്.
13 വയസുള്ള കുട്ടിയെ 2014 ജനുവരി 13നും ഒമ്പതു വയസുള്ള കുട്ടിയെ 2014 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2019 ഒക്ടോബർ 25ന് പാലക്കാട് പോക്‌സോ കോടതി വലിയ മധു ഉൾപ്പെടെ പ്രതികളെ വെറുതെ വിട്ടിരുന്നു. സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളിൽ പ്രതികളെ വെറുതേ വിട്ടത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
കഴിഞ്ഞ ജനുവരി 20 മുതൽ ജയിലിലാണെന്നും മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ ജാമ്യം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. സി.ബി.ഐ തുടരന്വേഷണം നടത്തുന്ന സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |