തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടേത് ആത്മഹത്യയാണെന്നും കൊലപാതകത്തിന് തരിമ്പും സാദ്ധ്യതയില്ലെന്നും സി.ബി.ഐ അന്വേഷണസംഘം 'കേരളകൗമുദിയോട്" പറഞ്ഞു. പുനഃരന്വേഷണ ഉത്തരവിനെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകും. കുറ്റപത്രം വിചാരണക്കോടതി അംഗീകരിച്ചതാണ്. പിന്നീട് പുനഃരന്വേഷണത്തിന് ഉത്തരവിടാൻ മേൽക്കോടതികൾക്കേ കഴിയൂ എന്നും സി.ബി.ഐ വ്യക്തമാക്കി.
പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും പാളിച്ചകൾ കണക്കിലെടുത്ത് ശാസ്ത്രീയമായാണ് അന്വേഷിച്ചത്. കൊലപാതക സാദ്ധ്യത പൂർണമായി പരിശോധിച്ച ശേഷമാണ് തള്ളിയത്. മരണത്തിലേക്ക് നയിച്ച കാരണങ്ങളും കൂടുതൽ സാക്ഷിമൊഴികളും ശാസ്ത്രീയതെളിവുകളുമെല്ലാം ചേർത്ത് പഴുതടച്ചതായിരുന്നു കുറ്റപത്രം.
അതേസമയം പ്രതികളുടെ കൂട്ടാളിയായ ഒരാളെ സി.ബി.ഐ ഒഴിവാക്കിയെന്നും മൂത്തമകൾ തൂങ്ങിനിൽക്കുന്ന സമയത്ത് വീട്ടിൽ നിന്ന് ഓടിപ്പോയ, മുഖംമൂടിയിട്ട രണ്ടുപേരെക്കുറിച്ച് അന്വേഷിച്ചില്ലെന്നും കുടുംബം പറയുന്നു. കുട്ടികൾ താമസിച്ചിരുന്ന ഷെഡ്ഡിനടുത്തു നിന്ന് കറുത്തതുണി കൊണ്ട് മുഖംമൂടിയ രണ്ടുപേർ ബൈക്കിൽ പോകുന്നത് കണ്ടെന്ന് ഇളയകുട്ടി പൊലീസിനോട് മൊഴിനൽകിയിരുന്നു. പിന്നാലെയാണ് മൂത്തകുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
എന്നാൽ മൊഴിയെടുത്ത വനിതാപൊലീസ് ഇങ്ങനെ തോന്നിയതാണോയെന്ന് ചോദിച്ചപ്പോൾ ആകാമെന്നാണ് കുട്ടി പറഞ്ഞെന്നാണ് സി.ബി.ഐ പറയുന്നത്. ഒരാഴ്ചയ്ക്കുശേഷം അമ്മയുടെ മൊഴി എടുത്തപ്പോൾ ഇളയമകൾ തന്നോട് ഇക്കാര്യം പറഞ്ഞെന്നറിയിപ്പച്ചോൾ അതുൾപ്പെടുത്തുകയും ചെയ്തു. കവർച്ച, അക്രമ ശ്രമങ്ങൾക്ക് തെളിവില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.
സി.ബി.ഐ പറയുന്നത്
1. പ്രകൃതിവിരുദ്ധ പീഡനത്തിനുൾപ്പെടെ വിധേയമായതിനെതുടർന്ന് ബാധിച്ച വ്രണവും ഒറ്റപ്പെടലും സഹിക്കവയ്യാതെയാണ് മൂത്തകുട്ടി ജീവനൊടുക്കിയത്.
2. മാനസികമായി തകർന്ന ഇളയകുട്ടി 51 ദിവസത്തിനുശേഷം ജീവനൊടുക്കി
3. ബന്ധുക്കളിൽ നിന്നടക്കം ലൈംഗികവും അല്ലാത്തതുമായ പീഡനമുണ്ടായി
4. പ്രതികളായ വലിയമധുവും ചെറിയമധുവും കുട്ടികളുടെ അമ്മയുടെ അടുത്തബന്ധുക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |