SignIn
Kerala Kaumudi Online
Monday, 06 May 2024 3.12 AM IST

'വന്ദനയെ ഞാൻ വിളിച്ചു, കേട്ടുകാണില്ല", അക്രമത്തെക്കുറിച്ച് ഡോ. പൗർണമി പറയുന്നു

dr-vandana

കൊല്ലം: 'വന്ദനേ.. എന്ന് ഞാൻ വിളിച്ചിരുന്നു. അവൾ കേട്ടുകാണില്ല. വിളികേട്ട് അവൾ വന്നിരുന്നെങ്കിൽ..." വാക്കുകൾ ഇടറിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. എസ്.വി. പൗർണമി വിതുമ്പി. സംഭവ സമയം ഡോ. വന്ദനാ ദാസിനൊപ്പമുണ്ടായിരുന്ന പൗർണമി ആ നിമിഷങ്ങൾ വിവരിക്കുന്നു.

'പതിവുപോലെ അന്ന് രാത്രിയിലും അപകടങ്ങളിൽ പരിക്കേറ്റവരുൾപ്പെടെ പലരും ചികിത്സയ്‌ക്കെത്തിയിരുന്നു. വന്ദനയും ഷിബിൻ മുഹമ്മദും ഹൗസ് സർജൻമാരുടെ മുറിയിലായിരുന്നു. 4.40 കഴിഞ്ഞപ്പോൾ കാലിൽ മുറിവുമായി ഒരാൾ വന്നിട്ടുണ്ടെന്ന് വന്ദന എന്നെ മുറിൽ വന്നറിയിച്ചു. ഷിബിനുമൊത്ത് മുറിവ് നോക്കിയ ശേഷം ഡ്രസിംഗ് റൂമിലേക്കയച്ചെന്നും പറഞ്ഞു.

ഞങ്ങൾ ഒരുമിച്ച് അവിടേക്ക് നടന്നത്. അവിടെ ഒരാൾ എല്ലാവരെയും കുത്തുകയാണെന്നും വേഗം റൂമിൽ കയറണമെന്നും അലറിവിളിച്ച് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ രാജേഷ് ഓടിവന്നു. ഞാൻ പിന്തിരിഞ്ഞോടി. കൂടെ കൂട്ടാനായി വന്ദനേ എന്ന് വിളിച്ചു. അവൾ കേട്ടുകാണില്ല.

ഞാൻ മുറിയിലേക്ക് ഓടിയെത്തി. നഴ്സുമാരും രാജേഷുമൊക്കെ നഴ്സിംഗ് റൂമിലേക്ക് പോയി. ഭയന്നതിനാൽ ആദ്യം വാതിലിന്റെ കുറ്റിയിടാൻ പറ്റിയില്ല. എങ്ങനെയോ കുറ്റിയിട്ടു. അല്പം കഴിഞ്ഞപ്പോൾ ആരോ വാതിലിൽ ശക്തിയായി ഇടിച്ചു. അയാളാകുമെന്ന് കരുതി മുറിയിലെ മേശ വാതിലിലേക്ക് തള്ളിവച്ചു. തുടർന്നാണ് കൊട്ടാരക്കര പൊലീസിൽ വിവരമറിയിച്ചത്. പിന്നാലെ ഒരു നിലവിളിയും ഞരക്കവും കേട്ടു. ധൈര്യം സംഭരിച്ച് ഓടിയെത്തിയപ്പോൾ തറയിൽ രക്തവും ഓവർകോട്ടുമാണ് കണ്ടത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. ഡ്രസിംഗ് റൂമിനടുത്തേക്ക് ഓടിയപ്പോൾ വന്ദനയ്ക്ക് കുത്തേറ്റെന്നും ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു. പ്രാർത്ഥിച്ചെങ്കിലും അവൾ പോയെന്ന വിവരമാണ് പിന്നീട് കേട്ടത്.." പൗർണമിയുടെ വാക്കുകൾ ഇടറി.

 ഞെട്ടൽ മാറാതെ ഡോ. ഷിബിൻ

സന്ദീപിൽ നിന്ന് ഡോ. വന്ദനാദാസിനെ രക്ഷിക്കാൻ ശ്രമിച്ച സഹപാഠിയായ ഡോ. ഷിബിൻ മുഹമ്മദിന് ആ നിമിഷങ്ങൾ ഓർക്കാൻ ഭയമാണ്. 'ഒ.പിയിൽ വച്ച് അയാളെ കണ്ടശേഷം ഡ്രസിംഗ് റൂമിലേക്ക് വിട്ടു. വന്ദനയും ഞാനും കൂടെ പോയി. എക്‌സ്‌‌റേ എടുക്കാൻ പറഞ്ഞശേഷം ഞാൻ ഒ.പിയിലേക്ക് മടങ്ങുമ്പോൾ ഒരു പൊലീസുകാരൻ തലയിൽ മുറിവുമായി അവിടെയുണ്ടായിരുന്നു.. എന്താണെന്ന് നോക്കാൻ പോയപ്പോൾ അകത്ത് നിന്ന് ഒരു സ്ത്രീയുടെ നിലവിളി കേട്ടു. ഓടിച്ചെന്നപ്പോൾ വന്ദനയെ നിലത്തിട്ട് കുത്തുകയായിരുന്നു. ഞാൻ അയാളുടെ കാലിൽ പിടിച്ച് വലിച്ചു. ആ നിമിഷങ്ങൾ ഓർക്കാൻ വയ്യ.." ഷിബിൻ പറഞ്ഞു. വന്ദനയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരത്തേക്കും കൊണ്ടുപോയത് ഷിബിനാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DR VANDANA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.