കാസർകോട്: ബേഡകം എസ്ഐ ആത്മഹത്യ ചെയ്തത് സിപിഎം നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സമ്മർദ്ദം കാരണമാണെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പിറ്റേദിവസം എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ബേഡകം എസ്ഐ വിജയൻ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റിനെതിരെയും സിപിഎം നേതാക്കൾക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം. കള്ളവോട്ട് തടഞ്ഞ ചെമ്പക്കാട് യുഡിഎഫ് ബൂത്ത് ഏജന്റിനെ ബൂത്ത് വളഞ്ഞ് സിപിഎം അക്രമിക്കാൻ ശ്രമിച്ചപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ വ്യാജപീഡന പരാതി നൽകി അറസ്റ്റ് ചെയ്യിപ്പിക്കാൻ വിജയന് മേൽ സിപിഎം നിരന്തരം സമ്മർദ്ദം ചെലുത്തി'- അദ്ദേഹം ആരോപിച്ചു.
മദ്യത്തിൽ എലിവിഷം കലർത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയൻ കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് രണ്ടുദിവസം മുൻപാണ് വിജയനെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്.വോട്ടെടുപ്പ് ദിവസം ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യയെ പിറകിലൂടെ എത്തി അപമാനിച്ചുവെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഉടൻ അറസ്റ്റ് വേണമെന്ന് സമ്മർദ്ദം ചെലുത്തിയെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ അറസ്റ്റ് ചെയ്യാൻ തക്ക വകുപ്പ് ഇല്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.
അതേസമയം, ജീവനൊടുക്കാൻ മാത്രം മറ്റു പ്രശ്നങ്ങൾ വിജയന് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അപമാനിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും പ്രതിഷേധ യോഗം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |