തിരുവനന്തപുരം: കാസർകോടുവരെ നീട്ടിയ വന്ദേഭാരത് താമസിയാതെ മംഗലാപുരം വരെ സർവീസ് നടത്താനും സാധ്യതയുണ്ട്. സർവീസ് യാർഡ് തയ്യാറാക്കുന്നത് മംഗലാപുരത്താണ്. കർണാടകത്തിൽ നിയമസഭാതിരഞ്ഞെടുപ്പുള്ളതുകൊണ്ടാണ് ഇതു പ്രഖ്യാപിക്കാത്തത്.
25ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തിരുവനന്തപുരത്ത് വന്ദേഭാരത് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമയമുൾപ്പെടെയുള്ള പ്രധാനകാര്യങ്ങൾ ഇന്നും നാളെയുമായി തീരുമാനിക്കും. എസ്.പി.ജി.സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. അവരുടെ നേതൃത്വത്തിലായിരിക്കും ഒരുക്കങ്ങൾ.
ഉദ്ഘാടന ദിവസം കോംപ്ളിമെന്ററി സർവീസ് ആയിരിക്കും. ക്ഷണിക്കപ്പെട്ടവരായിരിക്കും യാത്രക്കാർ. പ്രധാനമന്ത്രി ആദ്യസർവീസിൽ അൽപദൂരം യാത്ര ചെയ്യുമോ എന്ന് ഇന്നറിയാം. 26മുതലായിരിക്കും റെഗുലർ സർവീസ്.
ട്രെയിനിന്റെ ടൈംടേബിൾ,സ്റ്റോപ്പുകൾ,ടിക്കറ്റ് നിരക്ക് എന്നിവ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച നിർദ്ദേശം ഡിവിഷണൽ അധികൃതരും ദക്ഷിണറെയിൽവേ ജനറൽ മാനേജരും അംഗീകരിച്ച് റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം കിട്ടുന്ന മുറയ്ക്കായിരിക്കും ഒൗദ്യോഗിക പ്രഖ്യാപനം.
സിഗ്നൽ വീഴ്ചയിൽ നടപടി
വന്ദേഭാരതിന്റെ പരീക്ഷണസർവീസിനിടെ എറണാകുളത്തിനടുത്ത് പിറവത്ത് സിഗ്നൽ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡിവിഷണൽ ചീഫ് കൺട്രോളർ ബി എൽ കുമാറിനെതിരെ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു.
ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന് വി.മുരളീധരൻ
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് ഷൊർണൂരിലും ചെങ്ങന്നൂരിലും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര റയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന ചെങ്ങന്നൂരിനെയും കേരളത്തിലെ വലിയ സ്റ്റേഷനുകളിൽ ഒന്നായ ഷൊർണൂരിനെയും സർവീസിന്റെ ഭാഗമാക്കണമെന്ന് വി.മുരളീധരൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വന്ദേ ഭാരതിനായി രണ്ടു വർഷം മുമ്പ് കത്ത് നൽകി: മന്ത്രി ബാലഗോപാൽ
കേരളത്തിന് വന്ദേ ഭാരത് ട്രെയിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് രണ്ടു വർഷം മുമ്പേ കത്ത് നൽകിയിരുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേരളത്തിന് വന്ദേഭാരത് നേരത്തെ കിട്ടേണ്ടതായിരുന്നു. അവസാനമാണെങ്കിലും അത് വന്നത് നല്ല കാര്യം തന്നെ. കേരളത്തിന് കെ-റെയിലും വേണം. കേരളത്തിലെ പാളങ്ങളിലൂടെ വന്ദേഭാരതിന് വേഗത്തിൽ ഓടാൻ കഴിയില്ലെന്ന് മെട്രോമാൻ ഇ. ശ്രീധരൻ തന്നെ പറഞ്ഞു. കേരളത്തിലെ മുഴുവൻ പാളങ്ങളും ശക്തിപ്പെടുത്തണം. നല്ല സൗകര്യമുള്ള ട്രെയിൻ ഈ വേഗത്തിൽ പോകുന്നതുകൊണ്ട് ഗുണമില്ല. വന്ദേഭാരതിനെ ബി.ജെ.പി പ്രചാരണത്തിന് ഉപയോഗിക്കുകയാണ്. ദേശീയപാതയ്ക്ക് സ്ഥലമെടുക്കാൻ 6,000 കോടി രൂപയാണ് സംസ്ഥാനം നൽകിയത്. ഇതിനായി പണം മുടക്കിയ ഏക സംസ്ഥാനം കേരളമാണെന്നും മന്ത്രി തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |