തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ കഴിഞ്ഞ ആറ് വർഷം നടന്ന ബന്ധു നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഇന്ന് കത്ത് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഗവർണറെ അപായപ്പെടുത്താനും, ഉപദ്രവിക്കാനും ശ്രമിച്ചതിന് പിന്നിൽ വൈസ് ചാൻസലർക്ക് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആരോപണത്തിന്റെ സത്യാവസ്ഥയെ കുറിച്ചറിയില്ല. ഗവർണർ കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകിയത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം അന്നേ പറഞ്ഞതാണ്. ഗവർണർ പിന്നീടത് സമ്മതിച്ചു. നിയമവിരുദ്ധമായി നിയമനം നേടിയ വി.സിയോട് രാജി ആവശ്യപ്പെടുകയോ, പുറത്താക്കുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ഗവർണർ അതിന് തയാറായില്ല.
വൈസ് ചാൻസലർമാരെ ഉപയോഗിച്ച് സി.പി.എം നേതാക്കളുടെ ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാനാണ് സർക്കാർ ശ്രമം . കണ്ണൂർ സർവകലാശാലയിൽ നടന്ന അനധികൃത നിയമനം ചെറുപ്പക്കാർ ഉൾപ്പെടുന്ന പൊതുസമൂഹത്തിനും അക്കാഡമിക് സമൂഹത്തിനും എന്തുമാത്രം അസ്വസ്ഥതകളുണ്ടാക്കുമെന്ന് സർക്കാർ മനസിലാക്കുന്നില്ല. എന്നിട്ടും ബന്ധു നിയമനങ്ങളെ ന്യായീകരിക്കുകയാണ്. നേരത്തെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ബന്ധുവിനെ കേരള സർവകലാശാലയിൽ നിയമിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഗവർണർ പറയുന്ന കാര്യങ്ങളിൽ വാസ്തവമുണ്ടോയെന്നും, തെറ്റായ നിയമനമാണോ നടന്നതെന്നും പറയാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള യുദ്ധത്തിൽ പ്രതിപക്ഷം കക്ഷി ചേരാനില്ല. അവർ എപ്പോൾ വേണമെങ്കിലും ഒത്തുതീർപ്പിലെത്തുമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |