തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തള്ളിയത്. തെളിവ് സമർപ്പിക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജിയിൽ ഈ മാസം ആദ്യം വാദം പൂർത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.
കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ വിഡി സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പിവി അൻവറാണ് നിയമസഭയിൽ ആദ്യം ആരോപണം ഉന്നയിച്ചത്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. ഹർജിയിൽ ഒരു അന്വേഷണത്തിന്റെയും ആവശ്യമില്ലെന്ന് വിജിലൻസ് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നടത്തിയിട്ടില്ല. പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചത് നിയമസഭയിലാണ്. പരാതിക്കാരന് മാദ്ധ്യമ വാർത്തകൾ അല്ലാതെ മറ്റ് വിവരങ്ങളില്ല. തിരഞ്ഞെടുപ്പ് ഫണ്ടിന് വേണ്ടിയാണ് കോർപറേറ്റുകളിൽ നിന്ന് പണം വാങ്ങിയതെങ്കിൽ അത് തിരഞ്ഞെടുപ്പ് കമ്മീഷനാണ് അന്വേഷിക്കേണ്ടത്. അതിനും തെളിവില്ല. അതിനാൽ ഈ കേസിൽ അന്വേഷണം ആവശ്യമില്ല. നിയമസഭാ സാമാജികർക്ക് പ്രത്യേക അധികാരമോ പരിരക്ഷയോ ഉണ്ടോയെന്ന് വ്യക്തത വരുത്തണം. അതിനാൽ, ലഭിച്ച പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |