ആലപ്പുഴ: ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വയ്ക്കരുതെന്ന് പ്രതിപക്ഷം നേരിൽ കണ്ട് രേഖാമൂലം അഭ്യർത്ഥിച്ചിട്ടും കൂട്ടാക്കാതിരുന്ന ഗവർണർ ഇപ്പോൾ ഇതിനെതിരെ രംഗത്ത് വന്നത് മുഖ്യമന്ത്രിയുമായി ചേർന്നുള്ള നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആർ.എസ്.എസ് പശ്ചാത്തലമുള്ള ഗവർണറുമായി കണ്ണൂർ വി.സി പുനർനിയമനത്തിലടക്കം അവിഹിത ഇടപെടലുകൾ നടത്തിയ മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ഇപ്പോൾ അദ്ദേഹം എങ്ങനെ 'ആർ.എസ്.എസുകാരനാ'യെന്ന് വ്യക്തമാക്കണം.
ലോകായുക്ത നിയമഭേദഗതി ബിൽ, സർവകലാശാല നിയമഭേദഗതി ബിൽ എന്നിവയിൽ ഒപ്പിടില്ലെന്ന ഗവർണറുടെ തെറ്റുതിരുത്തൽ നിലപാട് സ്വാഗതാർഹമാണ്. കണ്ണൂർ സർവ്വകലാശാല നിയമനത്തിൽ രാജ്ഭവനിൽ വന്ന് മുഖ്യമന്ത്രി സമ്മർദ്ദം ചെലുത്തിയതായി ഗവർണർ വെളിപ്പെടുത്തി. ഗവർണറെ ആക്രമിച്ചെന്ന ആരോപണത്തിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. എല്ലാത്തിനും പ്രോട്ടോക്കോൾ ഉയർത്തിക്കാട്ടുന്ന ഗവർണർ ആർ.എസ്.എസ് നേതാവിനെ സന്ദർശിച്ചത് ഏത് പ്രോട്ടോക്കോൾ പ്രകാരമാണെന്ന് വ്യക്തമാക്കണം. ഗവർണറും സർക്കാരും തമ്മിലുള്ള പോര് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |