തൊടുപുഴ : 'കണ്ണിൽ കാണാത്ത ജാതിമത വേർപാട്
യുഗങ്ങളായി തുടങ്ങി ഇനിയുമെന്നെ വേട്ടയാട്...
ആർത്തിരമ്പിയ ആയിരങ്ങളെ ആവേശത്തിലാക്കി ചാട്ടുളി പോലെ വേടന്റെ പാട്ട്. കഞ്ചാവ്, പുലിപ്പല്ല് കേസുകളുടെ പേരിലെ വേട്ടയാടലിനു ശേഷം റാപ്പറുടെ ആദ്യ പരിപാടി.
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തായിരുന്നു വേദി. സ്ഥല പരിമിതിമൂലം പ്രവേശനം എണ്ണായിരം പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും മണിക്കൂറുകൾ മുമ്പുതന്നെ പതിനായിരക്കണക്കിന് യുവാക്കൾ നിറഞ്ഞിരുന്നു. സമാപന സമ്മേളനത്തിനു ശേഷം രാത്രി എട്ടിനാണ് വേടന്റെ ഷോ ആരംഭിച്ചത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട ജനാവലി ആർപ്പുവിളിയോടെ പ്രിയ ഗായകനെ വരവേറ്റു. കറുപ്പ് അണിഞ്ഞെത്തിയ വേടൻ തന്റെ അമ്മയെക്കുറിച്ചുള്ള 'കടലമ്മ കരഞ്ഞല്ലേ പെറ്റത് ' എന്ന ഗാനത്തോടെയാണ് തുടങ്ങിയത്.
വേടന്റെ ഓരോ വാക്കിനും വരികൾക്കും യുവാക്കൾ ഇളകിമറിയുകയായിരുന്നു. ഏപ്രിൽ 29ന് വേടന്റെ പരിപാടി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ 28ന് കേസിൽ കുടുങ്ങിയതോടെ റദ്ദാക്കി. ജാമ്യം കിട്ടിയതിന്റെയും തെറ്റ് തിരുത്തുമെന്ന് വേടൻ പരസ്യമായി പറഞ്ഞതിന്റെയും പശ്ചാത്തലത്തിലാണ് വീണ്ടും പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
എന്നെ കാണാൻ വന്നവർക്കും നിങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനും നന്ദി. വേടൻ ഏതെങ്കിലും ഒരു പാർട്ടിയുടെ ആളല്ല. പൊതു സ്വത്താണ്. ഞാൻ നിങ്ങളിൽ സ്വാധീനമുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വാധീനമുണ്ടാക്കാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങൾ എന്നിലുണ്ട്. എനിക്ക് പറഞ്ഞുതരാൻ ആരും ഉണ്ടായില്ല. അതുകൊണ്ടാണ് ഒരു സഹോദരൻ എന്ന നിലയ്ക്ക് ഞാൻ പറയുന്നത്.
- വേടൻ പരിപാടിക്കിടെ
ജനങ്ങളോട് പറഞ്ഞത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |