തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് കണക്കുകൾ നൽകുന്നില്ലെന്ന കേന്ദ്ര സർക്കാരിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വീണാ ജോർജ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ ഇ-മെയിലിലേക്ക് ദിനവും കൊവിഡ് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഡിജിറ്റൽ രേഖകൾ ഉണ്ടായിരിക്കെ കേന്ദ്രം വ്യാജ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ലാക്കോടെയാണോയെന്ന് സംശയിക്കുന്നതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന പ്രചാരണം പ്രതിഷേധാർഹമാണ്. കേന്ദ്ര ജോയിന്റ് സെക്രട്ടറി അയച്ച കത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ലഭിക്കും മുമ്പേ മാദ്ധ്യമങ്ങൾക്ക് ലഭിച്ചു. ഇക്കാര്യങ്ങൾ വിശദീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി കേന്ദ്രത്തിന് മറുപടി നൽകും.
കൊവിഡ് രോഗികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ എപ്രിൽ 10നാണ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് നിറുത്തിയത്. ഇത് സംസ്ഥാന സർക്കാരിന്റെ തീരുമാനമാണ്. എന്നാൽ രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നുണ്ട്. കൊവിഡ് കേസുകൾ കൂടിയാൽ ദിവസേന കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് പുനഃരാരംഭിക്കും.
രോഗികൾ 200
സംസ്ഥാനത്ത് പ്രതിദിനം ശരാശരി 200 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡിനോടൊപ്പം ജീവിക്കേണ്ടതുണ്ട്. രോഗികൾ കുറഞ്ഞപ്പോഴാണ് നിയന്ത്രണം മാറ്റിയത്. മാസ്‌കും, സാനിറ്റൈസറും ഒഴിവാക്കിയിട്ടില്ല. ഇനിയൊരു കൊവിഡ് തരംഗം ഉണ്ടായാലും നേരിടാൻ സംസ്ഥാനം സജ്ജമാണ്. മാസ്ക് മാറ്റാൻ സമയമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |