തിരുവനന്തപുരം: വഴുതക്കാട് ഗവ. കോട്ടൺഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ബാലികാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് വൈവിദ്ധ്യമാർന്നതായി. ഉദ്ഘാടകയായ മന്ത്രി വീണജോർജിന്റെ, 'എന്നും ഞങ്ങൾ പറയുന്നു, നിങ്ങൾ കേൾക്കുന്നു...ഇന്ന് നമുക്ക് മാറ്റിപ്പിടിക്കാം...നിങ്ങൾ ചോദിക്കൂ.. ഞാൻ ഉത്തരം നൽകാം' എന്ന വാക്കുകൾ നിറഞ്ഞ കൈയടിയോടെ കുട്ടികൾ സ്വീകരിച്ചു.
സ്ത്രീപുരുഷ തുല്യത, കുട്ടികളിലെ അവകാശ സംരക്ഷണം, സ്ത്രീധന നിരോധനം എന്നിവയ്ക്കായി സർക്കാർ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന ചോദ്യങ്ങളുമായി രേവതി, കല്യാണി, അമാന എന്നീ കുട്ടികൾ മന്ത്രിക്കു മുന്നിലെത്തി. സാമ്പത്തികമായും സാമൂഹികമായും സ്ത്രീകളെ ശാക്തീകരിക്കുമെന്നും സ്ത്രീധനമെന്ന വിപത്തിനെ ഇല്ലാതാക്കണമെന്നും ഓരോരുത്തരും സ്ത്രീധന നിരോധനത്തിന്റെ ബ്രാൻഡ് അംബാസഡർമാരാകണമെന്നും മന്ത്രി കുട്ടികളെ ഓർമ്മിപ്പിച്ചു. ഓരോ പെൺകുഞ്ഞിന്റെയും കഴിവുകൾ അംഗീകരിക്കണം. പെൺമക്കൾക്കും ആൺമക്കൾക്കും വീട്ടിലും പൊതുയിടങ്ങളിലും ഒരുപോലെ അവസരം ഉണ്ടാകണമെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ ബാലികാ ദിനാഘോഷത്തിന്റെ ഭാഗമായി ഒൻപത് പദ്ധതികൾ കൂടി സാക്ഷാത്കരിച്ചു.
പോഷ് കംപ്ലയൻസ് പോർട്ടൽ ഉദ്ഘാടനം, ലിംഗാവബോധ വീഡിയോ പ്രകാശനം, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തിലുള്ള സംവിധാനങ്ങൾ സംബന്ധിച്ച ഇൻഫർമേഷൻ ബോർഡ് പ്രകാശനം, ഉണർവ് പദ്ധതി പ്രഖ്യാപനം, പോക്‌സോ സർവൈവേഴ്സ് പ്രൈമറി അസസ്‌മെന്റ് പ്രോജക്ട് പ്രഖ്യാപനം, പോസ്റ്റ് പാർട്ടം ഡിപ്രഷൻ സാധ്യതാ പഠന പ്രഖ്യാപനം, കുട്ടികളിലെ ലിംഗാനുപാതത്തിലെ കുറവ് സംബന്ധിച്ച പഠന പ്രഖ്യാപനം, നേരത്തെയുള്ള വിവാഹങ്ങളെ സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം, സിറ്റുവേഷണൽ അനാലിസിസ് ഒഫ് വിമൻ ഇൻ കേരള എന്ന വിഷയം സംബന്ധിച്ച പഠനത്തിന്റെ പ്രഖ്യാപനം എന്നിവ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ജി. പ്രിയങ്ക, വാർഡ് കൗൺസിലർ രാഖി രവികുമാർ, കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി. ഗ്രീഷ്മ, സ്കൂൾ പി.ടി.എ പ്രസിഡന്റ് റഷീദ് ആനപ്പുറം, സ്കൂൾ പ്രിൻസിപ്പൽ എച്ച്.എം. രാജേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തും കൈകൊടുത്തും കുട്ടിക്കൂട്ടത്തെ സന്തോഷിപ്പിച്ചാണ് മന്ത്രി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |