തിരുവനന്തപുരം; തക്കാളി വണ്ടികൾ എന്ന പേരിൽ കൃഷി വകുപ്പ് നടത്തിയ വിപണി ഇടപെടൽ തരംഗമായതോടെ പച്ചക്കറി വില കുറഞ്ഞു. കഴിഞ്ഞ ദിവസംവരെ കിലോയ്ക്ക് 100 രൂപ വരെയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ തിരുവനന്തപുരം ചാലയിൽ ഹോൾസെയിൽ വില 60 രൂപയായി കുറഞ്ഞു.
പൊതുവിപണിയിലെ വില വ്യത്യാസം കണ്ടെത്താൻ പ്രിൻസിപ്പൽ കൃഷി ഓഫീസർമാരുടെ സ്‌പെഷ്യൽ ടീമിന്റെ പരിശോധനയിലാണ് തക്കാളി വണ്ടിയുടെ വരവോടെ പച്ചക്കറികൾക്ക് വില കുറഞ്ഞതായി കണ്ടെത്തിയത്.
തക്കാളിയും മറ്റു പച്ചക്കറികളുമായി 18 വണ്ടികളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നലെ രണ്ടു വണ്ടികൾ വീതം നിരത്തിലിറങ്ങി. മറ്റുജില്ലകളിൽ ഒരു വാഹനം വീതമാണ് വില്പന ആരംഭിച്ചത്. ഇന്നുമുതൽ രണ്ടു വാഹനം വീതം നിരത്തിലിറങ്ങും. ഇന്നലെ തമിഴ് നാട്ടിൽ നിന്നു 70ടൺ പച്ചക്കറിയാണ് ഹോർട്ടികോർപ്പ് എത്തിച്ചത്.കഴിഞ്ഞ ദിവസം വരെ 40 ടൺ ആണ് കൊണ്ടുവന്നത്. പ്രാദേശിക കർഷകരിൽ നിന്ന് ഇന്നലെ 28,000 കിലോ പച്ചക്കറിയും ശേഖരിച്ചു.
ഇടനിലക്കാരെ ഒഴിവാക്കി കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ തക്കാളിവണ്ടികളിലൂടെ ഉപഭോക്താക്കൾക്ക് എത്തിക്കുകയാണ്.
ഹോർട്ടികോർപ്പിന്റെ വിപണിയില്ലാത്ത സ്ഥലങ്ങൾ, കൂടുതൽ ആൾക്കാർ വരുന്ന നഗരമേഖല എന്നിവിടങ്ങളിലാണ് തക്കാളി വണ്ടികൾ വില്പന നടത്തിയത് .
തമിഴ്‍നാട്ടിലെ കർഷകരുമായി ധാരണ
ഇടനിലക്കാരില്ലാതെ തമിഴ്‍നാട്ടിലെ കർഷക ഗ്രൂപ്പുകളിൽ നിന്ന് പച്ചക്കറി സംഭരിക്കാൻ തെങ്കാശിയിലെ ഫാർമർ പ്രൊഡ്യൂസേഴ്‌സ് സംഘടനകളുമായി കൃഷിവകുപ്പ് ധാരണാ പത്രം ഒപ്പിട്ടു. ഇതോടെ വരും ദിവസങ്ങളിൽ കുറഞ്ഞ വിലയ്‌ക്ക് പച്ചക്കറി ലഭ്യമാകും. ആന്ധ്രപ്രദേശിലെ ഇ ഫാം എന്ന സംഘടനയും ഇടനിലക്കാരില്ലാതെ പച്ചക്കറി എത്തിക്കാമെന്ന് ധാരണയായിട്ടുണ്ട്.
തക്കാളി വണ്ടിയുടെ വരവോടെ പച്ചക്കറികൾക്ക് വില കുറയുന്നത് ആശ്വാസമാണ്. പച്ചക്കറികളുടെ വില സാധാരണ നിലയിൽ എത്തുന്നതുവരെ ഈ സംവിധാനം തുടരും.
-പി.പ്രസാദ്
കൃഷി മന്ത്രി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |