ആലപ്പുഴ: ദേശീയപാത നവീകരണത്തിൽ ക്രമക്കേടാരോപിച്ച് മുൻ മന്ത്രി ജി. സുധാകരനെതിരെ പരോക്ഷമായി പരാതി നൽകിയ എ.എം. ആരിഫ് എം.പിയുടെ നടപടി രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ആരിഫിന്റെ നടപടി അപക്വവും അനവസരത്തിലുള്ളതും എടുത്തുചാട്ടവുമാണ്. സുധാകരനെതിരെയുള്ള കുടിപ്പക തീർക്കാനാണിതെന്ന് കരുതണം. സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്ത് ആർക്കും ഒരാക്ഷേപവുമുണ്ടായിരുന്നില്ല. അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ പോരാട്ടം എല്ലാവരും അംഗീകരിച്ചതുമാണ്. ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തി. കുറ്റത്തിനായി ആർക്കും കുറ്റം പറയാം. തിരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് പാർട്ടിയിൽ പരിഹരിക്കണം. അല്ലാതെ പൊതുജനങ്ങൾക്ക് മുന്നിലേക്ക് വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ല. പാർട്ടിയിലെ പ്രശ്‌നങ്ങളുടെ പേരിൽ സുധാകരനെ തേജോവധം ചെയ്യാൻ ആരിഫ് തരംതാണ പ്രസ്താവന ഇറക്കേണ്ടായിരുന്നു. ക്ഷേത്രങ്ങളിലേതുൾപ്പെടെ സവർണ മേധാവിത്വത്തിനെതിരായ പോരാട്ടങ്ങളിൽ എന്നും മുൻനിരയിലുണ്ടാകും. സ്‌ത്രീധനം വേണ്ടെന്ന് വരനും വധുവും തീരുമാനിക്കണം. പെണ്ണിനെ സംരക്ഷിക്കാൻ കഴിവുള്ളവൻ വിവാഹം കഴിച്ചാൽ മതി. അതിനായി സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |