ചേർത്തല: ശതാഭിഷിക്തനായ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസാപ്രവാഹം തുടരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരത്ത് കാൽ നൂറ്റാണ്ട് പിന്നിട്ട വെള്ളാപ്പള്ളിയെ ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ ആശംസ അറിയിച്ചു. ഗുരുദേവ ദർശനങ്ങൾ ജനഹൃദയങ്ങളിൽ ആഴത്തിലെത്തിക്കാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേയെന്ന് സ്വാമി വിശുദ്ധാനന്ദ ഫോണിലൂടെ വെള്ളാപ്പള്ളിയോട് പറഞ്ഞു. അമൃതപുരിയിൽ നിന്ന് വീഡിയോ കാൾ വഴിയാണ് മാതാ അമൃതാനന്ദമയി അനുഗ്രഹവും പ്രാർത്ഥനയും അറിയിച്ചത്. ജനങ്ങൾക്ക് കാരുണ്യവും കരുതലും നൽകുന്ന വെള്ളാപ്പള്ളി നടേശനും കുടുംബത്തിനും ശ്രേയസും പ്രേയസും ഉണ്ടാകട്ടെയെന്ന് അമ്മ സന്ദേശത്തിൽ പറഞ്ഞു. ബംഗളൂരു ആശ്രമത്തിൽ നിന്ന് വീഡിയോകാൾ വഴിയാണ് ആർട്ട് ഒഫ് ലിവിംഗ് ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ ആശംസ നേർന്നത്. മനുഷ്യത്വത്തിന്റെ കാവലാളാണ് വെള്ളാപ്പള്ളിയെന്നും ജനപക്ഷത്തുനിന്ന് നന്മയ്ക്കായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളിക്കും കുടുംബത്തിനും അനുഗ്രഹവും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, കെ.ബാബു എം.എൽ.എ, കെ.എസ്.ഇ.ബി ചെയർമാൻ ബി.അശോക് എന്നിവരും ആശംസകൾ അറിയിച്ചു.
കണിച്ചുകുളങ്ങരയിലെ വീട്ടിൽ അഞ്ചു ദിവസമായി നടന്നുവന്ന ശതാഭിഷേക ചടങ്ങുകൾ സമാപിച്ചു. ആലപ്പുഴയിലെ നാഗേഷ് ശാന്തി, ഇന്ദുബാൽ ഭട്ട് എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൂജകൾ നടന്നത്. ചടങ്ങുകളുടെ സമർപ്പണത്തിൽ വെള്ളാപ്പള്ളി നടേശൻ, ഭാര്യ പ്രീതി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകൾ ആശ തുഷാർ, മരുമകൻ ശ്രീകുമാർ, ചെറുമകൻ ദേവ് തുഷാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |