ആലപ്പുഴ: കള്ളങ്ങളുടെ കുംഭമേള നടത്തിയവരാണ് യോഗത്തെ തകർക്കാനായി പ്രാതിനിദ്ധ്യ വോട്ടവകാശത്തിന്റെ പേരിൽ രംഗത്തുള്ളതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 25-ാം നമ്പർ പള്ളാത്തുരുത്തി ശാഖയിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിലുള്ള ശ്രീനാരായണഗുരു ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
60,000 അംഗങ്ങളുണ്ടായിരുന്നപ്പോഴാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഇളവു വരുത്തി 100 അംഗത്തിന് ഒരു പ്രതിനിധി എന്ന നിലയിൽ വോട്ടവകാശം നൽകിയത്. ഇത് 24വർഷം തുടർന്നു. 12 ലക്ഷം അംഗങ്ങളായപ്പോൾ, ഇപ്പോൾ എതിർപ്പുമായി രംഗത്തുള്ള അഡ്വ. വിദ്യാസാഗർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് 200 അംഗങ്ങളുടെ ഒരു പ്രതിനിധിക്ക് വോട്ടവകാശം നൽകുന്നതിനുള്ള തീരുമാനമെടുത്തത്. ഇപ്പോൾ 32 ലക്ഷം അംഗങ്ങളാണുള്ളത്. ഇത്രയും പേർക്ക് നോട്ടീസ് അയയ്ക്കണമെങ്കിൽ കോടികൾ ചെലവാകും. ഇതിനുള്ള സാമ്പത്തിക ശേഷി യോഗത്തിനില്ല. ഗുരുദേവൻ സമാധിയാകുന്നതു വരെ പുതിയ അംഗത്വം നൽകുന്നതിന് യോഗത്തിന്റെ ഭരണഘടനയിൽ വെള്ളം ചേർത്തിട്ടില്ല. പിന്നീട് രാഷ്ട്രീയക്കാർ യോഗ നേതൃത്വത്തിലെത്തിയപ്പോഴാണ് മറ്റുള്ളവർക്ക് അംഗത്വം നൽകുന്നതിനുള്ള തീരുമാനമെടുത്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുട്ടനാട് യൂണിയൻ ചെയർമാൻ പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. പുതുക്കിയ ഗുരുദേവ ക്ഷേത്രം സമർപ്പണം എച്ച്.സലാം എം.എൽ.എനിർവഹിച്ചു. ശിവഗിരി മഠം ധർമ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |