തിരുവനന്തപുരം : കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളേജ് ഒഫ് എൻജിനീയറിംഗിന്റെ ഭരണച്ചുമതല അനുകൂല കോടതി വിധി വന്നിട്ടും കൈമാറാത്തതിനെതിരെ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച സംസ്ഥാന നേതാക്കളായ പച്ചയിൽ സന്ദീപ്, നെടുമങ്ങാട് രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കലേക്ക് പ്രകടനം നടത്തി.
എസ് .എൻ.ഡി.പി യോഗം ഡോ.പി. പൽപ്പു സ്മാരക യൂണിയൻ സെക്രട്ടറി അനീഷ് ദേവൻ ഉദ്‌ഘാടനം ചെയ്തു. കോളേജിനെ തട്ടിയെടുക്കാനുള്ള ഗോകുലം ഗോപാലൻ പക്ഷത്തിന്റെ ശ്രമത്തിനുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും ,വിധി നടപ്പാക്കുന്നതുവരെ സമര രംഗത്തുണ്ടാകുമെന്നും അനീഷ് ദേവൻ പറഞ്ഞു.
യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മുല്ലൂർ വിനോദ് , പത്രാധിപർ കെ.സുകുമാരൻ സ്‌മാരക യൂണിയൻ സെക്രട്ടറി ആലുവിള അജിത്, പാറശാല യൂണിയൻ സെക്രട്ടറി ചൂഴാൽ നിർമ്മലൻ ,യൂത്ത് മൂവ്മെന്റ് നേതാക്കളായ അരുൺ അശോക്,ആർ.പി. തമ്പുരു,മണിലാൽ, അരുൺകുമാർ,കുളത്തൂർ ജ്യോതി, ശ്രീകണ്ഠൻ ചെമ്പഴന്തി,രാജീവ് കമലേശ്വരം എന്നിവർ നേതൃത്വം നൽകി.
നിയമപരമായി നേരിടും:
അരയാക്കണ്ടി സന്തോഷ്
കണ്ണൂർ :വെള്ളാപ്പള്ളി നടേശൻ കോളേജ് ഓഫ് എൻജിനീയറിംഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അനുകൂല കോടതി വിധിയുണ്ടായിട്ടും തുഷാർ വെള്ളാപ്പള്ളി ചെയർമാനായ ഭരണസമിതിക്ക് അധികാരം കൈമാറാത്ത അധികൃതരുടെ നടപടിയിൽ എസ്. എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പ്രതിഷേധിച്ചു.
യൂത്ത് മൂവ് മെന്റ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അപലനീയമാണ്. തുഷാർ വെള്ളാപ്പള്ളി ചെയർമാനായ സമിതിക്ക് ഭരണസംവിധാനവുമായി മുന്നോട്ട് പോകാമെന്നു കോടതി വിധിയുണ്ടായിട്ടും ,ചില കുത്സിതശക്തികൾ ഭരണം പിടിക്കാൻ കച്ച കെട്ടി പുറപ്പെട്ടതിനെ സംഘടനാപരമായും നിയമപരമായും നേരിടും. യോഗത്തിനു കീഴിലെ സ്ഥാപനങ്ങൾ പിടിച്ചടക്കാൻ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്ന ചില ഗൂഢശക്തികളെ തെരുവിൽ തടയേണ്ടി വരുമെന്നും അരയാക്കണ്ടി മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |