ചേർത്തല: 86-ാം പിറന്നാൾ ദിനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശംസാ പ്രഹാഹം. വെള്ളിയാഴ്ച വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിൽ പ്രമുഖരടക്കം നൂറുകണക്കിന് ആളുകളാണ് പിറന്നാൾ ആശംസകളുമായി എത്തിയത്. ആഘോഷ പരിപാടികളൊന്നും ഒരുക്കിയിരുന്നില്ല.
മൂന്നു ദിവസമായി നടന്നു വന്ന പൂജകൾ ഇന്നലെ ഉച്ചയോടെ സമാപിച്ചു.
തുടർന്ന് കുടുബാംഗങ്ങൾക്കും യോഗം പ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ചു. ഭാര്യ പ്രീതി നടേശൻ,മകൻ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകൾ ആശാ തുഷാർ, മരുമകൻ ശ്രീകുമാർ, പേരക്കുട്ടികളായ ദേവ് തുഷാർ,ദേവിക തുഷാർ എന്നിവർ പങ്കെടുത്തു.മന്ത്രിമാരടക്കം പ്രമുഖർ ഫോണിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗം നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി. വീട്ടിലെത്തിയവർക്കെല്ലാം പിറന്നാൾ സദ്യയും നൽകി.
അഡ്വ.എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ,യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, അഡ്വ.എ.എൻ.രാജൻബാബു,കെ.പത്മകുമാർ, പൊയ്യ എച്ച്.പി.കെ. കോളേജ് മാനേജർ പി.ജെ.മാത്യു,വിവിധ യൂണിയൻ നേതാക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി ആശംസകൾ നേർന്നു. തിരക്കിനിടയിലും യോഗം നേതാക്കളുമായും മറ്റു പ്രവർത്തകരുമായി സമുദായ പ്രവർത്തനങ്ങൾ വെള്ളാപ്പള്ളി ചർച്ച ചെയ്തു. ഗുരുദേവ ജയന്തിയോടനുബന്ധിച്ച് വിവിധ യൂണിയനുകൾ ആസൂത്രണം ചെയ്യുന്ന പരിപാടികളെപ്പറ്റി ചോദിച്ചറിഞ്ഞു. വൈകിട്ട് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |