ഇടുക്കി: ചക്രവാത ചുഴിയും ന്യൂനമർദ്ദ പാത്തിയും മൂലം മേയിൽ വേനൽ മഴ കനിഞ്ഞതിനാൽ, രാജ്യമാകെ ബാധിച്ച വൈദ്യുതി പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറി.
വാങ്ങുന്ന വൈദ്യുതിയിൽ 400- 500 മെഗാവാട്ട് കുറഞ്ഞതോടെ ഏപ്രിൽ അവസാനം മുതൽ വൈദ്യുതി നിയന്ത്രണമായിരുന്നു. ചൂട് കൂടി ഉപഭോഗം വർദ്ധിച്ചതും കൽക്കരി ക്ഷാമം മൂലം താപവൈദ്യുതി ഉത്പാദനം കുറഞ്ഞതുമാണ് പ്രതിസന്ധിയുണ്ടാക്കിയത്. കേരളം പവർ എക്‌സ്‌ചേഞ്ചിനെ കൂടുതലായി ആശ്രയിക്കുന്ന മാസമാണ് മേയ്. കൽക്കരി ക്ഷാമം മൂലം അവിടെ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ല. കനത്ത ചൂടിൽ 92 ദശലക്ഷം യൂണിറ്റിലേറെ ഉപഭോഗം എത്തിയിരുന്നു. അപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ ഭാഗമായ ന്യൂനമർദ്ദം മൂലം മേയ് 11 മുതൽ മഴയെത്തിയത്. അതോടെ ഉപഭോഗം 70- 80 ദശലക്ഷം യൂണിറ്റായി ഇടിഞ്ഞു. മേയ് പാതിയായിട്ടും മഴ തുടർന്നതോടെ ഉപഭോഗം 70 ദശലക്ഷം യൂണിറ്റിലും കുറഞ്ഞു. മേയിൽ കെ.എസ്.ഇ.ബി ഡാമുകളിൽ 130 ദശലക്ഷം യൂണിറ്റിനുള്ള ജലമാണ് ഒഴുകിയെത്താറ്. ഈ മേയിൽ 502.98 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം എത്തി. ഇതോടെ മേയിൽ താപ വൈദ്യുതി ഉൾപ്പെടെ 701.58 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിച്ചു. 1658.65 ദശലക്ഷം യൂണിറ്റാണ് വാങ്ങിയത്. 2360.23 ദശലക്ഷം യൂണിറ്റാണ് മേയിലെ ഉപഭോഗം. കാലവർഷം ശക്തമായില്ലെങ്കിലും ഇന്നലെ 77 ദശലക്ഷം യൂണിറ്റാണ് ഉപഭോഗം.
ഇടുക്കി ഡാമിൽ റെക്കാഡ് വെള്ളം
കാലവർഷത്തിൽ ഇടുക്കി ഡാമിൽ റെക്കാർഡ് ജലശേഖരം - 2341.64 അടി. സംഭരണ ശേഷിയുടെ 39 %. കഴിഞ്ഞ വർഷം ഈ സമയം 37%. 2018ൽ 25 %, 2019ൽ 27%, 2020ൽ 36% എന്നിങ്ങനെയായിരുന്നു. തുലാവർഷം ശക്തമായതും കഴിഞ്ഞ മാസം മുഴുവൻ മഴ ലഭിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. മഴക്കാലം ശക്തമാകും മുമ്പ് ഇടുക്കിയിലെ ജലനിരപ്പ് കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് കെ.എസ്.ഇ.ബി. ഇന്നലെ 5.3 ദശലക്ഷം യൂണിറ്റിനുള്ള ജലം ഒഴുകിയെത്തി. 8.08 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ മൂലമറ്റം പവർഹൗസിലെ ഉത്പാദനം. 28.56 ദശലക്ഷം യൂണിറ്റാണ് ഇന്നലെ സംസ്ഥാനത്തെ ഉത്പാദനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |