■കുറ്റക്കാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി ഉത്തരവ്
തിരുവനന്തപുരം:. സെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് ബോട്ട് വാങ്ങിയതിലെ അഴിമതിക്കേസിൽ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച വിജിലൻസിന് കോടതിയുടെ അതിരൂക്ഷ വിമർശനം.
ക്രമക്കേട് സംബന്ധിച്ച ദൃതപരിശോധനാ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്നും വകുപ്പുതല അന്വേഷണം മതിയെന്നും വിജിലൻസ് ശുപാർശ നൽകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി തീരുമാനിക്കേണ്ട കാര്യങ്ങളിൽ വിജിലൻസിന്റെ അനാവശ്യ ഇടപെടലാണിതെന്ന് കോടതി പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് ഒന്നിനകം അറിയിക്കാൻ പ്രത്യേക വിജിലൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു.
തിരുവനന്തപുരം ഒന്നാം സ്പെഷ്യൽ യൂണിറ്റാണ് വിമർശനമേറ്റുവാങ്ങിയത്. അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയാകും മുൻപ്, പ്രതികൾ സർക്കാർ പണം ദുരുപയോഗം ചെയ്തില്ലെന്നും, തെറ്റായി ഉപയോഗിച്ചില്ലെന്നും, തെറ്റായ ഭരണ നിർവഹണം നടത്തിയെന്നുമൊക്കെ വിജിലൻസ് വിധിക്കേണ്ടെന്ന് കോടതി പറഞ്ഞു. സെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ ആർ. ലക്ഷമി, സിഡ്‌കോ എം. ഡി സജി ബഷീർ, വ്യവസായി കൃഷ്ണ കുമാർ എന്നിവർ കുറ്റക്കാരെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സർക്കാർ അനുവദിച്ച 1.25 കോടിയുപയോഗിച്ച് 15 സീറ്റർ, 12 സീറ്റർ ബോട്ടുകൾ വാങ്ങാൻ വനം വകുപ്പ് തീരുമാനിച്ചു. സർക്കാർ സ്ഥാപനമായ സിഡ്‌കോ വഴി സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങാനായിരുന്നു തീരുമാനം. പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ നോട്ടിക്കൽ ലൈൻസ് എന്ന സ്ഥാപനം നടത്തുകയും പിന്നീട് 2017 ൽ സ്ഥാപനം അവസാനിപ്പിച്ചതിനെ തുടർന്ന് 2018ൽ സിഡ്‌കോ ഏറ്റെടുക്കുകയും ചെയ്ത കമ്പനിയുടെ നിരതദ്രവ്യമാണ് സിഡ്‌കോ അംഗീകരിച്ചത്.
മുൻകൂർ പണം നൽകി:
ബോട്ട് കിട്ടിയില്ല
ബോട്ട് വാങ്ങുന്നതിന്റെ പണം മൂന്ന് ഘട്ടമായി നൽകാനായിരുന്നു തീരുമാനം. ആദ്യ ഗഡു നൽകി ബോട്ട് വാങ്ങി ഉപയോഗിച്ച് പ്രവർത്തനക്ഷമത വിലയിരുത്തിയ ശേഷം രണ്ടാം ഗഡുവും രജിസ്‌ട്രേഷൻ സമയം മൂന്നാം ഗഡുവും നൽകാമെന്നായിരുന്നു കരാർ. എന്നാൽ ബോട്ട് വാങ്ങും മുൻപേ മുഴുവൻ തുകയും സ്വകാര്യ വ്യക്തിക്ക് നൽകി.ആദ്യം 12 സീറ്റർ ബോട്ട് നൽകിയപ്പോൾ തന്നെ അതിന്റെ പണവും 15 സീറ്റർ ബോട്ടിന്റെ പണവും നൽകി. ആർ. ലക്ഷമി രണ്ട് ബോട്ടും കൈപ്പറ്റിയതായി സർട്ടിഫൈ ചെയ്ത് നൽകി. ഇതുവരെയും വനം വകുപ്പിന് 15 സീറ്റർ ബോട്ട് കിട്ടിയിട്ടില്ല. നോട്ടശകാണെന്നാണ് അവർ മൊഴി നൽകിയത്. സിഡ്‌കോയിലെ മാനേജർമാരായ അരുൺ, ബി. എൽ. ഷാജി എന്നിവരും കുറ്റക്കാരാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ ലക്ഷമിയ്ക്കും സജി ബഷീറിനും എതിരെ വകുപ്പുതല അന്വേഷണം മതിയെന്നും നഷ്ടപ്പെട്ട തുക ഇരുവരിൽ നിന്ന് തിരിച്ചു പിടിച്ചാൽ മതിയെന്നുമായിരുന്നു വിജിലൻസ് ശുപാർശ.
ബോട്ട് വാങ്ങാനുള്ള കരാറിൽ പെടാത്ത 40 എച്ച്. പി യുടെ രണ്ട് പമ്പ് വാങ്ങാനും വനം വകുപ്പ് തീരുമാനിച്ചിരുന്നു. നേത്തേ വാങ്ങിയ ആറ് സീറ്റർ ബോട്ടിന്റെ കാര്യത്തിൽ രജിസ്‌ടേഷൻ നടപടികൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും അടക്കം വനം വകുപ്പിന് 1. 84 ലക്ഷം രൂപ നഷ്ടം സംഭവിച്ചിരുന്നു. ഈ അനുഭവമുണ്ടായിരിക്കെയാണ് സ്വകാര്യ വ്യക്തിയ്ക്ക് മുഴുവൻ പണവും മുൻകൂട്ടി നൽകിയത്. ശ്രീകാര്യം സ്വദേശി രാജീവാണ് പരാതിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |