ആലപ്പുഴ: ആവശ്യത്തിന് പ്രോസിക്യൂട്ടർമാർ ഇല്ലാത്തതുകാരണം സംസ്ഥാനത്തെ ആറു വിജിലൻസ് കോടതികളിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും പ്രതികളായ 1415 അഴിമതിക്കേസുകളിൽ വിചാരണ തടസപ്പെട്ടിട്ട് വർഷങ്ങളായി. ആറു കോടതികളിലായി ആകെയുള്ളത് മൂന്ന് പ്രോസിക്യൂട്ടർമാർ മാത്രം. ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെയുള്ള കേസുകളിൽ
കുറ്റപത്രം സമർപ്പിച്ചാൽ വിചാരണ പൂർത്തിയാകാൻ പത്തു വർഷത്തിലധികമെടുക്കുന്നുണ്ട്.
വിചാരണ വൈകുന്നത് കേസുകളെ ബാധിക്കുന്നു. വർഷങ്ങൾക്കുശേഷം കേസ് പരിഗണിക്കുമ്പോൾ സാക്ഷികൾ ചിലർ കൂറുമാറുന്നതും മരിക്കുന്നതും തിരിച്ചടിയാണ്. ചില അന്വേഷണ ഉദ്യോഗസ്ഥർ അപ്പോഴേക്കും വിരമിക്കുകയും ചെയ്യും.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർ സർവീസിലിരിക്കെത്തന്നെ കേസിൽ കുറ്റപത്രം സമർപ്പിച്ചാലും സമയബന്ധിതമായി വിചാരണ നടത്താനാവാത്ത സ്ഥിതിയാണ്.
പി.എസ്.സി നിയമനം വൈകുന്നതിനാൽ താത്കാലികമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതിനായി രണ്ടു തവണ അഭിമുഖം നടത്തിയെങ്കിലും നിയമനമുണ്ടായില്ല
കെട്ടിക്കിടക്കുന്ന കേസുകൾ
1.മൂവാറ്റുപുഴ: 389
2.തിരുവനന്തപുരം: 279
3.തൃശൂർ: 249
4.കോട്ടയം: 226
5.തലശേരി: 166
6.കോഴിക്കോട്: 106
5 വർഷം മുമ്പ്
കുറ്റപത്രം നൽകിയ കേസുകൾ
മൂവാറ്റുപുഴ: 324
തിരുവനന്തപുരം: 121
വിചാരണ വൈകിയാൽ
പിടിയിലായ ഉദ്യോഗസ്ഥർ മാസങ്ങൾക്കകം തിരികെ സർവീസിൽ
രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ വീണ്ടും നിർണായക കസേരകളിൽ
ഭൂരിഭാഗം പേരും സർവീസ് കാലാവധി പൂർത്തിയാക്കുന്നു
വലിയ തോന്ന്യവാസമാണിത്. ഒരു സിസ്‌റ്റത്തെയാണ് തകർക്കുന്നത്. വിജിലൻസ് ആക്‌ടിൽ നിലവിൽ വെള്ളം ചേർത്തു കഴിഞ്ഞു. അതിനാൽ ഒരു കേസ് നൽകണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. പഴയ കേസുകളെങ്കിലും തീർക്കാൻ പ്രോസിക്യൂട്ടർ നിയമനം വേഗത്തിൽ നടത്തണം. അല്ലെങ്കിൽ കോടതി നടപടികൾ മുടങ്ങും.
ജസ്‌റ്റിസ് കെമാൽ പാഷ,
റിട്ട. ഹൈക്കോടതി ജഡ്‌ജി
പ്രതികളായി മുദ്രകുത്തപ്പെട്ടവർ നിരപരാധികളാണെങ്കിൽ പോലും കുറ്റവിമുക്തരാകുന്നത് സർവീസിൽ നിന്ന് വിരമിച്ച ശേഷമായിരിക്കും. ആനുകൂല്യങ്ങൾ ലഭിക്കാനും വൈകുന്നു
സി.പി. ഉദയഭാനു,
ക്രിമിനൽ അഭിഭാഷകൻ,
ഹൈക്കോടതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |