കൊച്ചി:ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നാവിക സേനയിൽ ചേരുന്നതിന് മുന്നോടിയായി കടലിൽ മൂന്നാം പരീക്ഷണയോട്ടത്തിന് പുറപ്പെട്ടു. കൊച്ചി കപ്പൽശാലയിൽ നിർമ്മാണം അന്തിമഘട്ടത്തിലെത്തിയ വിക്രാന്ത് കടലിൽ രണ്ടു പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന് കീഴിലുള്ള വിശാഖപട്ടണം നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലാബോറട്ടറിയിലെ ശാസ്ത്രജ്ഞർ വിക്രാന്തിലുണ്ട്. കപ്പലിൽ യുദ്ധമുറകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം.
രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യനായിഡു എന്നിവർ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കപ്പൽശാലയിലെത്തി വിക്രാന്തിന്റെ നിർമ്മാണം വിലയിരുത്തിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് വിക്രാന്ത് ആദ്യത്തെ കടൽപ്പരീക്ഷണം നടത്തിയത്. പുറങ്കടലിൽ ഒരാഴ്ച തങ്ങി എൻജിനുകളുടെ പ്രവർത്തനം, വൈദ്യുതി ഉത്പാദനം, വിതരണം തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്. നവംബർ ആദ്യമായിരുന്നു രണ്ടാം പരീക്ഷണം. കപ്പലിന്റെ വിവിധ സംവിധാനങ്ങളുടെ പ്രവർത്തനമാണ് അന്ന് വിലയിരുത്തിയത്.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികമായ ആഗസ്റ്റ് 15ന് വിക്രാന്തിനെ നാവിക കപ്പൽവ്യൂഹത്തിൽ ഉൾപ്പെടുത്താനാണ് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ആയുധങ്ങൾ ഘടിപ്പിക്കൽ ഉൾപ്പെടെ നിർണ്ണായകമായ പ്രവൃത്തികളാണ് ഇനി ശേഷിക്കുന്നത്. മിഗ് 29 കെ യുദ്ധവിമാനങ്ങൾക്കുൾപ്പെടെ പറന്നിറങ്ങാനും പുറപ്പെടാനും കഴിയുന്ന സൗകര്യത്തോട് കൂടിയതാണ് വിക്രാന്ത്. ആഭ്യന്തരമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിയായ വിക്രാന്തിലെ 76 ശതമാനം ഭാഗങ്ങളും ഇന്ത്യൻ നിർമ്മിതമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |