കൊച്ചി: രാജ്യം ആഭ്യന്തരമായി രൂപകല്പന ചെയ്ത് നിർമ്മിച്ച വിമാനവാഹിനി കപ്പൽ വിക്രാന്ത് ഇനി നാവികസേനയ്ക്ക് സ്വന്തം.സ്വാതന്ത്രത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വിക്രാന്തിനെ നാവികസേനയുടെ കപ്പൽവ്യൂഹത്തിൽ ചേർക്കും.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ രേഖകൾ കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ വിക്രാന്തിന്റെ നിയുക്ത കമാൻഡിംഗ് ഓഫീസർ കമ്മഡോർ വിദ്യാധർ ഹർകെക്ക് കൈമാറി.ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ വിക്രാന്ത് 20,000 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. 262മീറ്റർ നീളമുള്ള കപ്പലിന് 45,000 ടൺ ഭാരമുണ്ട്. നാല് ഗ്യാസ് ടർബൈൻ എൻജിനുകളുള്ള കപ്പലിന് മണിക്കൂറിൽ 28 നോട്ടിക്കൽമൈൽ വേഗതയിൽ സഞ്ചരിക്കാനാകും.
ഇന്ത്യൻ മികവ്
കപ്പലിലെ ഭൂരിപക്ഷം ഉപകരണങ്ങളും ഇന്ത്യൻ നിർമ്മിതമാണ്. കെൽട്രോണിന് പുറമെ ബി.ഇ.എൽ, ഭെൽ, ജെ.ആർ.എസ്.ഇ, കിർലോസ്‌കർ, എൽ ആൻഡ് ടി., വാർട്സില ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾ ഉപകരണങ്ങൾ നൽകി. 100 സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഉത്പന്നങ്ങളും ഉപയോഗിച്ചു. നാവികസേനയും പ്രതിരോധ ഗവേഷണ വികസന സംഘടനയും ചേർന്ന് വികസിപ്പിച്ച് സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ (സെയിൽ) ഉത്പാദിപ്പിച്ച സ്റ്റീൽ ഉപയോഗിച്ചു.
ത്രീഡി വിർച്വൽ റിയാലിറ്റി ഉൾപ്പെടെ ആധുനിക എൻജിനിയറിംഗ് സോഫ്റ്റ്‌വെയറുകൾ വിക്രാന്തിലുണ്ട്. ഡയറക്ടറേറ്റ് ഒഫ് നേവൽ ഡിസൈൻ ഇൻ ഷിപ്പിംഗാണ് രൂപകല്പന. എൻജിനിയറിംഗും നിർമ്മാണവും കൊച്ചി കപ്പൽശാല നിർവഹിച്ചു.ഒരു വർഷം നീണ്ട പരിശോധനകളും പരീക്ഷണങ്ങളും നടത്തി സമ്പൂർണ സജ്ജമാക്കിയാണ് കപ്പൽ കൈമാറിയത്. കടലിലിറക്കി 2021 ആഗസ്റ്റിലാണ് പരിശോധന ആരംഭിച്ചത്. നാലു തവണ പുറംകടലിൽ സഞ്ചരിച്ച് പ്രവർത്തനങ്ങൾ സസൂക്ഷ്‌മം വിലയിരുത്തി. ആയുധങ്ങൾ, ഏവിയേഷൻ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവ സ്ഥാപിച്ചു.മിഗ് 29കെ ജെറ്റ്, കമോവ് 31, എം.എച്ച് 60ആർ, ലൈറ്റ് കോംപാക്ട് എയർക്രാഫ്റ്റ് തുടങ്ങിയ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും കഴിയും.
ഭീമൻ കപ്പൽ
■മേൽത്തട്ടിന് 2 ഫുട്ബാൾ മൈതാനത്തിന്റെ വലിപ്പം
■ഉപയോഗിച്ച സ്റ്റീൽ: 21,500 ടൺ
■കേബിൾ 2,300 കിലോമീറ്റർ
■പൈപ്പുകൾ 120 കിലോമീറ്റർ
■ഉപകരണങ്ങൾ: 2,300
■വൈദ്യുത ജനറേറ്ററുകൾ: 8
■ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെ ആശുപത്രി
■ദിവസം 10,000 ചപ്പാത്തിയുണ്ടാക്കാവുന്ന അടുക്കള
■താമസൗകര്യം 1,645 നാവികർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |