■ജാമ്യാപേക്ഷയും തള്ളി ഹൈക്കോടതി
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടർന്ന് വിസ്‌മയ ആത്മഹത്യ ചെയ്ത കേസിൽ വിചാരണക്കോടതി തനിക്കു വിധിച്ച ശിക്ഷനടപ്പാക്കുന്നത് തടഞ്ഞ് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് എസ്. കിരൺകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
വിചാരണക്കോടതിയുടെ ശിക്ഷാ വിധിയിൽ പ്രഥമദൃഷ്ട്യാ അപാകതകളില്ലെന്നും, പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന വിസ്‌മയയെ 2021 ജൂൺ 21നാണ് ഭർതൃവീട്ടിലെ ബാത്ത്റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് കണ്ടെത്തിയതോടെ അറസ്റ്റിലായ ഭർത്താവ് കിരൺകുമാറിന് കൊല്ലം അഡി. സെഷൻസ് കോടതി പത്തു വർഷം കഠിന തടവും 12.55ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ നൽകിയ അപ്പീലിനൊപ്പമാണ് ശിക്ഷനടപ്പാക്കുന്നത് സസ്പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.
വിസ്മയ അയച്ച സന്ദേശങ്ങളോട് പിതാവ് പ്രതികരിക്കാതിരുന്നതും, പ്രതീക്ഷിച്ച സമയത്ത് ഗർഭം ധരിക്കാനാവാതെ പോയതും അവളെ മാനസികമായി ബുദ്ധിമുട്ടിലാക്കിയെന്നും തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു കിരണിന്റെ വാദം. എന്നാൽ 23 വയസുള്ള പെൺകുട്ടി ഇക്കാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നുള്ള പീഡനം സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തെന്ന കേസാണിത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താൽ ശിക്ഷ തടഞ്ഞ് ജാമ്യം അനുവദിക്കാവുന്ന കേസല്ല ഇത്. സ്ത്രീകൾക്ക് ഭർതൃവീട്ടിൽ പീഡനങ്ങൾ ഏറി വരുന്ന കാലമാണിത്. സ്ത്രീധന പീഡനം സഹിക്കാനാവാതെ സ്ത്രീകൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും പെരുകുന്നു. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം ഭേദഗതി ചെയ്ത് സ്ത്രീധനമരണം എന്ന കുറ്റം ഉൾപ്പെടുത്തിയത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷ വിധിച്ച കേസിൽ പ്രതി നിരപരാധിയാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ഹൈക്കോടതി
പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |