കുറ്റങ്ങൾ സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, സ്ത്രീധനം സ്വീകരിക്കൽ
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയ എം. നായർ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് കിരൺകുമാർ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം (304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (306), സ്ത്രീധന നിരോധന നിയമത്തിലെ സ്ത്രീധനം ആവശ്യപ്പെടൽ, സ്വീകരിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കിരൺകുമാർ കുറ്റക്കാരനാണെന്നാണ് ജഡ്ജി കെ.എൻ.സുജിത്ത് കണ്ടെത്തിയത്. ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും പ്രോസിക്യൂഷൻ ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
2021ജൂൺ 21നാണ് നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സരിതയുടെയും മകളായ വിസ്മയയെ (24) അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരൺകുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ, പീഡനങ്ങളെക്കുറിച്ച് സഹപാഠിക്കും സഹോദര ഭാര്യയ്ക്കും വിസ്മയ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. വിസ്മയയെ ആശുപത്രിയിലെത്തിച്ച ശേഷം ഒളിവിൽ പോയ കിരൺകുമാർ അന്ന് രാത്രി എട്ടരയോടെ ശൂരനാട് സ്റ്റേഷനിൽ കീഴടങ്ങി. പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ശാസ്താംകോട്ട ഡിവൈ.എസ്.പി ആർ. രാജ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജി. മോഹൻരാജ്, അഭിഭാഷകരായ നീരാവിൽ എസ്. അനിൽകുമാർ, ബി. അഖിൽ എന്നിവർ കോടതിയിൽ ഹാജരായി.
കിരൺ കുമാർ വീണ്ടും ജയിലിൽ
കുറ്റക്കാരാനാണെന്ന് കണ്ടെത്തിയതോടെ കിരൺകുമാറിന് സുപ്രീം കോടതി അനുവദിച്ച ജാമ്യം സ്വാഭാവികമായും റദ്ദായി. വിധി കേൾക്കാൻ അച്ഛനൊപ്പം കോടതിയിലെത്തിയ കിരൺകുമാറിനെ ജില്ലാ ജയിലിലേക്ക് മാറ്റി.
കുറ്റങ്ങൾ, ലഭിക്കാവുന്ന ശിക്ഷ
സ്ത്രീധന മരണം (304 ബി) - ജീവപര്യന്തം തടവും പിഴയും, കുറഞ്ഞത് 7 വർഷം കഠിനതടവ്
സ്ത്രീധന പീഡനം (498 എ) - 3 വർഷംവരെ കഠിനതടവും പിഴയും
ആത്മഹത്യാ പ്രേരണ (306) - 10 വർഷംവരെ കഠിനതടവും പിഴയും
സ്ത്രീധനം ആവശ്യപ്പെടൽ - 5 വർഷംവരെ തടവും പിഴയും
സ്ത്രീധനം സ്വീകരിക്കൽ - 2 വർഷംവരെ തടവും പിഴയും
(ശിക്ഷകൾ ഒന്നിച്ചനുഭവിക്കണോ എന്ന് കോടതിക്ക് തീരുമാനിക്കാം)
`കിരൺ മർദ്ദിച്ചെന്ന് വിസ്മയയുടെ ശബ്ദരേഖയുണ്ട്. വിസ്മയയെ മർദ്ദിച്ചെന്ന് കിരണും കോടതിയിൽ പറഞ്ഞിട്ടുണ്ട്. പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നു' -
അഡ്വ. ജി. മോഹൻരാജ്
സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ
' പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത് അന്വേഷണ സംഘത്തിനുള്ള അംഗീകാരമാണ്'
-ആർ. രാജ്കുമാർ,
അന്വേഷണ ഉദ്യോഗസ്ഥൻ
' വിധിയിൽ തൃപ്തനാണ്. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. ആ ശിക്ഷ സമൂഹത്തിനുള്ള സന്ദേശമാകണം. എന്റെ മകൾ ഒരുപാട് അനുഭവിച്ചു. മറ്റൊരു കുട്ടിക്കും ഈ അവസ്ഥ വരരുത് '.
-ത്രിവിക്രമൻ നായർ,
വിസ്മയയുടെ പിതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |