തിരുവനന്തപുരം: നിർമ്മാണം ഇഴയുന്ന വിഴിഞ്ഞം തുറമുഖം ഡിസംബറിൽ കമ്മിഷൻ ചെയ്യുമെന്ന പ്രഖ്യാപനം നടപ്പാവില്ലെന്ന് സൂചന. കടൽക്ഷോഭത്തെ തുടർന്ന് തുറമുഖത്തെ പുലിമുട്ട് നിർമ്മാണം വെളളിയാഴ്‌ച നിറുത്തിവച്ചതാണ് വീണ്ടും തിരിച്ചടിയായത്. ശ്രീലങ്കയിലെ സാഹചര്യം കണക്കിലെടുത്ത് നിർമ്മാണം വേഗത്തിലാക്കാൻ അദാനി ഗ്രൂപ്പിന് താത്പര്യമുണ്ടെങ്കിലും പദ്ധതി കമ്മിഷൻ ചെയ്യുന്നത് അടുത്ത വർഷം ഏപ്രിലിലേക്ക് നീളുമെന്നാണ് തുറമുഖ വകുപ്പ് വൃത്തങ്ങൾ പറയുന്നത്.
കാലവർഷമെത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പുലിമുട്ട് നിർമ്മാണവുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം. കാലവർഷം അവസാനിക്കാൻ സെപ്‌തംബർ അവസാനം വരെ കാത്തിരിക്കണം. അങ്ങനെയെങ്കിൽ ഒക്‌ടോബറിൽ മാത്രമേ നിർമ്മാണം പുനരാരംഭിക്കാൻ സാധിക്കൂ. രണ്ട് മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയില്ല. അതേസമയം, ജൂലായ് അവസാനത്തോടെ ശക്തമായ മഴയ്ക്ക് ശമനമാകുന്നതോടെ ആഗസ്റ്റിൽ പണി തുടങ്ങാനാകുമെന്നാണ് അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിനെ അറിയിച്ചിരിക്കുന്നത്.
25 മീറ്റർ ഒഴുകിപ്പോയി
പുലിമുട്ടിന്റെ 25 മീറ്ററോളമാണ് ശക്തമായ കടൽക്ഷോഭത്തിൽ വെള്ളിയാഴ്ച ഒഴുകിപ്പോയത്. കരിങ്കല്ല് ശേഖരം കടലിൽ തന്നെയുണ്ടെന്നും കടൽ ശാന്തമായാൽ പുനഃസ്ഥാപിക്കുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. പുലിമുട്ട് നിർമ്മാണം നിറുത്തിവച്ചെന്ന് മന്ത്രിയുടെ ഓഫീസ് സമ്മതിക്കുമ്പോഴും അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് അധികൃതർ പറയുന്നത്. 1810 മീറ്ററിൽ 1350 മീറ്ററാണ് ഇനി പൂർത്തിയാക്കാനുള്ളത്.
പലതവണ നീട്ടി
ഏറെ വിവാദങ്ങൾക്കൊടുവിൽ 2015ലാണ് തുറമുഖ നിർമ്മാണത്തിന് കരാർ ഒപ്പിട്ടത്. ആയിരം ദിവസങ്ങൾ കൊണ്ട് പൂർത്തിയാകുമെന്നായിരുന്നു പ്രഖ്യാപനം. കല്ലിന്റെ ലഭ്യതക്കുറവും പ്രകൃതിദുരന്തങ്ങളും ടഗ്ഗുകൾ മറിഞ്ഞതും നിർമ്മാണപ്രവർത്തനങ്ങൾക്ക് തടസ്സമായി. 2024ൽ പദ്ധതി കമ്മിഷൻ ചെയ്യാമെന്നായിരുന്നു അദാനി ഗ്രൂപ്പിന്റെ നിലപാട്. സർക്കാരിന്റെ സമ്മർദ്ദങ്ങൾക്കൊടുവിലാണ് ഇൗ ഡിസംബറിൽ കമ്മിഷൻ ചെയ്യാൻ തീരുമാനിച്ചത്.
മന്ത്രിയുടെ അഭിമാന പദ്ധതി
തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് രണ്ടരവർഷമാണ് കാലാവധി. പടിയിറങ്ങുന്നതിന് മുമ്പ് തുറമുഖം കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി പലതവണ 'കേരളകൗമുദി"യോട് പറഞ്ഞിരുന്നു. എല്ലാ മാസവും വിഴിഞ്ഞത്ത് നേരിട്ടെത്തിയാണ് മന്ത്രി പദ്ധതി വിലയിരുത്തലടക്കം നടത്തുന്നത്.
കല്ല് വേണ്ടത് - 35 ലക്ഷം മെട്രിക് ടൺ കല്ല്
പുലിമുട്ട് നിർമ്മാണം പൂർത്തിയായത് -1810 മീറ്റർ
ഇനി പൂർത്തിയാക്കേണ്ടത് -1350 മീറ്റർ
' എത്ര ധൃതിപ്പെട്ടാലും വലിയൊരു പദ്ധതിയായതിനാൽ പ്രശ്നങ്ങളുണ്ടാകും. കാലാവസ്ഥ എങ്ങനെയെന്ന് നോക്കി മറ്റ് കാര്യങ്ങൾ ആലോചിക്കാം.'
-അഹമ്മദ് ദേവർകോവിൽ
തുറമുഖ വകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |