തിരുവനന്തപുരം: വിഴിഞ്ഞത്ത് നിർമ്മാണം പുനരാരംഭിക്കാൻ കേന്ദ്രസേന വരുന്നതിൽ എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചെങ്കിലും അത്തരമൊരു നിലയിലേക്ക് പോകുന്നതിനു മുമ്പ് പ്രശ്‌നപരിഹാരത്തിനുളള സാദ്ധ്യതയാണ് സർക്കാരും സഭയും തേടുന്നത്. കേന്ദ്രസേന എത്തിയാലും തുറമുഖ പ്രദേശത്ത് മാത്രമേ സേവനം ആവശ്യപ്പെടൂ. ഇതിന്റെ പൂർണ്ണ ചെലവ് അദാനി ഗ്രൂപ്പ് വഹിക്കും.. പുറത്ത് ഔട്ട്പോസ്റ്റുമുണ്ടാകും. ക്രമസമാധാന പാലത്തിന് പൊലീസ് മതിയെന്നാണ് ധാരണ. സംസ്ഥാനം കത്തയച്ച് കേന്ദ്രസേനയെ ക്ഷണിക്കില്ല. സ്ഥിതിഗതികൾ കൂടുതൽ വഷളായാലേ സർക്കാർ മാറി ചിന്തിക്കൂ.
സഭയുടെ വിലപേശൽ തന്ത്രത്തിൽ വീഴരുതെന്ന നിലപാടിലാണ് മുഖ്യമന്ത്രി. കേന്ദ്രസേനയുടെ കാവലിൽ ഡിസംബറിൽ തന്നെ നിർമ്മാണം പുനരാരംഭിക്കാമെന്ന പ്രതീക്ഷ അദാനി ഗ്രൂപ്പ് അധികൃതർക്കുമുണ്ട്.
കൂടിക്കാഴ്ച നടത്തി
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുമായും പാളയം ഇമാം വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തുടങ്ങിയവർ വികാരി ജനറൽ യൂജിൻ പെരേരയുമായും കൂടിക്കാഴ്‌ച നടത്തി. വിഴിഞ്ഞം സമരത്തിനെതിരെ 'വികസനം സമാധാനം" എന്ന മുദ്രാവാക്യമുയർത്തി 7,8,9 തീയതികളിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രചാരണജാഥ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |