
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടിയിൽ പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്. തങ്ങളുടെ ഭരണകാലത്ത് പദ്ധതി ആരംഭിച്ച നാളുമുതൽ അതിനെ എതിർത്തവർ അധികാരത്തിലേറിയപ്പോൾ അതു പിന്തുടരുന്നത് നല്ല കാര്യമാണെന്നും വികെ പ്രശാന്ത് സോഷ്യൽമീഡിയയിൽ കുറിച്ചു.
ആറ്റുകാൽ പൊങ്കാലയ്‌ക്ക് ഉപയോഗിക്കുന്ന ഇഷ്‌ടികകൾ ശേഖരിച്ച് സർക്കാർ ഭവനപദ്ധതിയിലെ നിർധനകുടുംബങ്ങൾക്ക് നൽകുന്ന പദ്ധതി ആരംഭിച്ചത് 2018ൽ തന്റെ ഭരണകാലത്താണെന്നും പിന്നീട് ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിൽ പദ്ധതി പിന്തുടരുകയായിരുന്നെന്നും വി കെ പ്രശാന്ത് കുറിച്ചു. ഇതിലൂടെ 100 ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനായെന്നും വികെ പ്രശാന്ത് പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
'കല്ല് ശേഖരിക്കുന്ന പദ്ധതികളൊക്കെ 2018 ൽ മേയറായിരിക്കെ തുടങ്ങിയ പദ്ധതികളാണ്. തിരുവനന്തപുരം നഗരസഭ മേയറായിരുന്ന വേളയിൽ 2018ലെ ആറ്റുകാൽ പൊങ്കാലയിൽ ഉപയോഗിച്ച ഇഷ്ടികകൾ ശേഖരിച്ച് സർക്കാർ ഭവന പദ്ധതിയിലെ ഗുണഭോക്താക്കളായ നിർധന കുടുംബങ്ങൾക്ക് ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതി പിന്നീട് വന്ന ശ്രീമതി ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗൺസിലും പിന്തുടർന്നു. ഇതിലൂടെ 100ലധികം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സഹായം എത്തിക്കാനായി . ഈ പദ്ധതി ആരംഭിച്ച കാലം മുതൽ അതിനെ എതിർത്തു വന്നവർ ഇപ്പോൾ നഗരസഭ ഭരണത്തിൽ എത്തിയപ്പോൾ പദ്ധതി തുടരാൻ തീരുമാനിച്ചു എന്നറിയുന്നു. നല്ല കാര്യം'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |