തിരുവനന്തപുരം: സ്വപ്ന സുരേഷ് പുറത്തുവിട്ട ശബ്ദരേഖയ്ക്ക് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രണ്ടു മാസം മുൻപ് തുടങ്ങിയ ഗൂഢാലോചനയുടെ ഭാഗമായാണ് ഇന്നലെ പുറത്തുവിട്ട ശബ്ദരേഖയെന്നാണ് പൊലീസ് പറയുന്നത്.
കള്ളപ്പണ ഇടപാട്, വിദേശത്തേക്ക് കറൻസി കടത്തൽ എന്നിങ്ങനെ ആരോപണമുന്നയിച്ച് മുഖ്യമന്ത്രിയെ അടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണ പരിധിയിലായാക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്വപ്നയ്ക്ക് പിന്തുണ നൽകുന്ന പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് എന്ന സ്ഥാപനത്തിന്റെ രാഷ്ട്രീയ ബന്ധവും, സാമ്പത്തിക സ്രോതസും അന്വേഷിക്കും. സ്വപ്നയും സരിത്തും ഈ സ്ഥാപനത്തിൽ ജീവനക്കാരാണ്. എച്ച്.ആർ.ഡി.എസിൽ വച്ചാണ് സ്വപ്ന വാർത്താസമ്മേളനങ്ങൾ നടത്തിയത്. അവിടത്തെ ജീവനക്കാരാണ് എല്ലാ സഹായങ്ങളും നൽകിയത്. ശബ്ദരേഖ പുറത്തു വിട്ടതിനു പിന്നിൽ ഇവരുടെയെല്ലാം പങ്ക് അന്വേഷിക്കും. .
തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്നലെ ചേരാനിരുന്ന യോഗം, സ്വപ്ന ശബ്ദരേഖ പുറത്തുവിട്ട പശ്ചാത്തലത്തിൽ ഇന്നത്തേക്ക് മാറ്റി. കേസിൽ ചുമത്തിയ വകുപ്പുകളെക്കുറിച്ചടക്കം പ്രത്യേക സംഘം നിയമോപദേശം തേടിയിട്ടുണ്ട്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖ പൊലീസ് ശേഖരിച്ചു. സ്വപ്നയ്ക്കും ജോർജിനുമെതിരെ പരാതിക്കാരനായ കെ.ടി. ജലീലിന്റെ മൊഴിയെടുത്താവും അന്വേഷണം തുടങ്ങുക. ചാനലുകളിലൂടെ പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ പി.സി.ജോർജ് രണ്ട് മാസം മുമ്പ് ഗൂഢപദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങളുണ്ട്. രാഷ്ട്രീയ ഗൂഢലോചനയുടെ രീതിയാണ് അതിലുള്ളത്.
കണ്ണൂർ സിറ്റി എ.സി.പി പി.പി സദാനന്ദൻ, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ, കാസർകോട് ഡി.സി.ആർ.ബി ഡിവൈ.എസ്.പി സി.എ അബ്ദുൽ റഹീം, തൃശ്ശൂർ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈ.എസ്.പി ടി.ആർ സന്തോഷ്, തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി ബി. അനിൽ കുമാർ, സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി കെ.കെ അബ്ദുൽ ഷരീഫ്, തൃശൂർ സിറ്റി എ.സി.പി വി.കെ രാജു, കൊച്ചി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസി.സി.പി എ. അഭിലാഷ് , കൊച്ചി സിറ്റി എ.സി.പി പി.രാജ്കുമാർ, ഒല്ലൂർ എ.സി.പി കെ.സി സേതു, വടക്കാഞ്ചേരി ഇൻസ്‌പെക്ടർ എ.ആദംഖാൻ എന്നിവരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |