തിരുവനന്തപുരം: എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായതിനെ തുടർന്ന് ഒഴിവുവന്ന വി.എസ്.എസ്.സി ഡയറക്ടർ നിയമനത്തിൽ തീരുമാനമായില്ല. എസ്. സോമനാഥ് 14നാണ് ഡയറക്ടർ സ്ഥാനമൊഴിഞ്ഞത്. ഐ.എസ്.ആർ.ഒ ചെയർമാനാണ് വി.എസ്.എസ്.സി ഡയറക്ടറെ നിയമിച്ചിരുന്നത്. എന്നാലിപ്പോൾ നിയമനത്തിന് പുതിയ മാനദണ്ഡങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്തെ എൽ.പി.എസ്.സി ഡയറക്ടർ ഡോ. നാരായണൻ, ഐ.എസ്.എസ്.യു ഡയറക്ടർ സാംദയാലദേവ്, ഐ.എസ്.ആർ.ഒയിലെ ഡിസ്റ്റിംഗുഷ് സയന്റിസ്റ്റ് ഉമാമഹേശ്വർ തുടങ്ങി ഏതാനും പേരുകളാണ് വി.എസ്.എസ്.സി ഡയറക്ടർ പദവിയിലേക്ക് പറഞ്ഞുകേൾക്കുന്നത്. ഒരാഴ്ചക്കുള്ളിൽ നിയമനമുണ്ടാകുമെന്നാണ് അറിയുന്നത്.
ഐ.എസ്.ആർ.ഒയുടെ രാജ്യത്തെ നാൽപതിലേറെ കാമ്പസുകളിൽ ഏറ്റവും വലുതാണ് അയ്യായിരത്തിലധികം ജീവനക്കാർ നേരിട്ടും അത്രയും പേർ പരോക്ഷമായും ജോലിയെടുക്കുന്ന തുമ്പയിലെ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വി.എസ്.എസ്.സി).
ബഹിരാകാശ വാഹനങ്ങളുടെ നിർമ്മാണം, അനുബന്ധ സാങ്കേതിക വിദ്യയുടെ ഗവേഷണം തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. ഡോ. മാധവൻനായർ, ഡോ. രാധാകൃഷ്ണൻ, ഡോ. കെ. ശിവൻ, എസ്. സോമനാഥ് തുടങ്ങിയ ഐ.എസ്.ആർ.ഒ ചെയർമാൻമാരിൽ കൂടുതൽ പേരും വി.എസ്.എസ്.സി ഡയറക്ടർ തസ്തികയിൽ നിന്നാണ് സ്ഥാനക്കയറ്റം കിട്ടിയത്.
അതേസമയം ഐ.എസ്.ആർ.ഒ. ചെയർമാനായി എസ്.സോമനാഥ് ചുമതലയേറ്റെടുത്തതിനെ തുടർന്ന് ഒഴിവുവന്ന ഐ.ഐ.എസ്.ടി.യുടെ ചെയർമാൻ സ്ഥാനത്തേക്ക് നിയമനം നടത്തിയില്ലെങ്കിലും അവിടുത്തെ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നതിന് ഐ.ഐ.എസ്.യു.ഡയറക്ടർ സാം ദയാല ദേവിനെ ചുമതലപ്പെടുത്തി ഇന്നലെ ഉത്തരവിറങ്ങി. തിരുവനന്തപുരത്ത് വി.എസ്.എസ്.സി.ഡയറക്ടറായിരുന്ന എസ്.സോമനാഥ് തന്നെയാണ് ഐ.ഐ.എസ്.ടി.യുടെ ചുമതല കഴിഞ്ഞ രണ്ടുവർഷങ്ങളായി വഹിച്ചിരുന്നത്. 2020ലാണ് ഐ.ഐ.എസ്.ടി ചെയർമാൻ പദവിയിൽ ഒഴിവുവന്നത്. പകരം നിയമനം ഇതുവരെ നടത്താനായില്ല.പ്രത്യേക സമിതി രൂപീകരിച്ച് പുറമെ നിന്ന് അപേക്ഷകൾ ക്ഷണിച്ചാണ് ഇൗ സ്ഥാനത്തേക്ക് നിയമനം നടത്തേണ്ടത്. അതേ സമയം വി.എസ്.എസ്. സി.ഡയറക്ടർ സ്ഥാനത്തേക്ക് ഐ.എസ്.ആർ.ഒയ്ക്ക് ഉള്ളിൽ നിന്നുള്ളവരെയാണ് നിയമിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |