പാലക്കാട്: വടക്കഞ്ചേരിയിൽ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേരുടെ ജീവനെടുത്ത ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ അറസ്റ്റിലായ ജോമോനെതിരെ ആലത്തൂർ പൊലീസ് നരഹത്യാക്കുറ്റം ചുമത്തി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണിത്. അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡ്രൈവറാണെന്ന കാര്യം മറച്ചുവച്ച് ടൂർ ഓപ്പറേറ്റർ എന്നുപറഞ്ഞ് അപകടസ്ഥലത്തു നിന്ന് ജോമോൻ രക്ഷപ്പെട്ടത്, സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മുങ്ങിയത് ഉൾപ്പെടെ പരിശോധിക്കും. മദ്യപിച്ച് വാഹനമോടിച്ചിരുന്നു എന്ന പരാതിയും അന്വേഷിക്കുമെന്ന് ആലത്തൂർ ഡിവൈ.എസ്.പി പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരിൽ നിന്നുൾപ്പെടെ മൊഴിയെടുക്കും. അപകടസമയത്ത് അഞ്ച് മൂർത്തിമംഗലം വഴി കടന്നുപോയ കാർ ഡ്രൈവറിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ജോമോന്റെ വൈദ്യപരിശോധനാ ഫലം ഉൾപ്പെടെ ലഭിച്ചതിന് ശേഷമാകും അന്വേഷണസംഘം കൂടുതൽ നടപടി സ്വീകരിക്കുക.
'അസുര' വേഗം,
ദൃശ്യങ്ങൾ കിട്ടി
'അസുരൻ' എന്ന പേരിലുള്ള ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ പാഞ്ഞു എന്നതിന് തെളിവായി മോട്ടോർ വാഹനവകുപ്പിന്റെ വേഗപരിശോധനാ കാമറയിലെ ദൃശ്യങ്ങൾ. കൊല്ലത്തറയ്ക്ക് സമീപം ദേശീയപാതയിൽ സ്ഥാപിച്ച കാമറയിൽ പതിഞ്ഞതാണിത്.
അഞ്ചുമൂർത്തിമംഗലത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസിന് തൊട്ടുപിറകിൽ ഒരു കാർ വരുന്നതായും ദൃശ്യത്തിലുണ്ട്. അതിന് പിന്നിൽ ടൂറിസ്റ്റ് ബസും. വളവെത്താറായപ്പോൾ കെ.എസ്.ആർ.ടി.സി ബസ് വേഗം കുറച്ചു. ഇതോടെ പിന്നാലെ വന്ന കാർ ബസിനെ മറികടന്നു പോകാനായി വലത്തേ ട്രാക്കിലേക്ക് മാറി. പലതവണ വേഗപരിധി മറികടന്നു പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി ബസിനെയും കാറിനെയും മറികടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നാണ് ദൃശ്യങ്ങളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |