പാലക്കാട്: മൂന്ന് പതിറ്റാണ്ട് മുമ്പ് തുടങ്ങിയടത്ത് നിറുത്തിയ തേങ്കുറിശി കോട്ടമല കാറ്റാടി വൈദ്യുതി പദ്ധതി സർക്കാർ പുനരുജ്ജീവിപ്പിക്കുന്നു. 95 കിലോവാട്ടിന്റെ കേടായ കാറ്റാടി യന്ത്രത്തിന് പകരം 100 കിലോവാട്ടിന്റെ മൂന്നെണ്ണം സ്ഥാപിക്കും.
സംസ്ഥാനത്തെ ആദ്യ കാറ്റാടി വൈദ്യുതി ഉത്പാദന പൈലറ്റ് പദ്ധതിയായിരുന്നു ഇത്. നാല് മെഗാവാട്ട് ഉത്പാദിപ്പിച്ചാൽ തന്നെ ഒരു സബ്‌സ്റ്റേഷനുള്ള വൈദ്യുതി ലഭിക്കും. 86 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുള്ള പദ്ധതിയുടെ രൂപരേഖ കെ.എസ്.ഇ.ബി തൃശൂർ ജനറൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ തയ്യാറാക്കി.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സമിതിയുടെ സഹായത്തോടെ 30 ലക്ഷം രൂപ മുടക്കിയാണ് കെ.എസ്.ഇ.ബി 1989ൽ കോട്ടമലയിലെ വനംവകുപ്പ് ഭൂമിയിൽ കാറ്റാടിയന്ത്രം സ്ഥാപിച്ചത്. കേന്ദ്ര സർക്കാരിന്റെ എർത്ത് സയൻസ് സ്റ്റഡി വിഭാഗമാണ് പാലക്കാട് ചുരത്തിലൂടെയുള്ള കോടക്കാറ്റ് ഏറ്റവും കൂടുതൽ ലഭ്യമാകുന്ന കോട്ടമല തിരഞ്ഞെടുത്തത്.
ഡെൻമാർക്കിൽ നിർമ്മിച്ച 14 ലക്ഷത്തിന്റ 3 പ്രൊപ്പല്ലറുകളും 15ഉം 95ഉം കിലോവാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന രണ്ട് ജനറേറ്ററുകളും സ്ഥാപിച്ചു. മിനിട്ടിൽ ഒരു യൂണിറ്റെന്ന നിലയിൽ ദിവസം 1440 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇടിമിന്നലിൽ ലീഫ് പൊട്ടിയതും സാങ്കേതികവിദ്യയിലെ മാറ്റവും കേടുവന്ന ഭാഗങ്ങളുടെ ലഭ്യതക്കുറവും കാരണം പദ്ധതി നിലച്ചു.
കഞ്ചിക്കോട്ടെ കാറ്റാടികൾ പുനഃസ്ഥാപിക്കും
കെ.എസ്.ഇ.ബി കഞ്ചിക്കോട് സ്ഥാപിച്ച കാറ്റാടി പദ്ധതി 20 വർഷം പൂർത്തിയാക്കിയതിനെ തുടർന്ന് ഇവിടെത്തെ യന്ത്രങ്ങൾ ഉടൻ മാറ്റും. ഉത്പാദനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. 250 കിലോവാട്ടിന്റെ മൂന്നും 600 കിലോവാട്ടിന്റെ രണ്ടും 2.6 മെഗാവാട്ടിന്റെ ഒരു യന്ത്രവുമാണ് കഞ്ചിക്കോട്ടുള്ളത്. മാറ്റുന്ന യന്ത്രങ്ങൾ കോട്ടമലയിൽ സ്ഥാപിക്കാൻ ആലോചിച്ചെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.
'കോട്ടമല പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി. കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിന് 1989ൽ ഏറ്റെടുത്ത തേങ്കുറിശി രണ്ട് വില്ലേജിലെ 0.0920 ഹെക്ടർ സ്ഥലം ഇതിനായി ഉപയോഗിക്കും. പെരുങ്കുന്നത്ത് 0.255 ഹെക്ടർ സ്ഥലം വനം വകുപ്പിൽ നിന്ന് ലഭ്യമാക്കും".
- കെ.ഡി. പ്രസേനൻ, ആലത്തൂർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |