കൊച്ചി: ആറുവർഷംമുമ്പ് അസിസ്റ്റന്റ് പ്രൊഫസർ ജോലി ഉപേക്ഷിച്ച് കൊല്ലം കല്ലട സ്വദേശി സോണിയ മോഹൻദാസ് യുവസംരംഭകയുടെ റോൾ ഏറ്റെടുത്തതിനു പിന്നിൽ ഒരേയൊരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ അനായാസം ഉപയോഗിക്കാൻ കഴിയുന്ന അത്യാധുനിക മിനി ഹോൾട്ടർ ഇ.സി.ജി ഉപകരണം നിർമ്മിക്കണം. ജോലി ഉപേക്ഷിച്ചതിനെ പലരും എതിർത്തെങ്കിലും കെ.എസ്.ഇ.ബിയിലെ സബ് എൻജിനിയർ ജോലി രാജിവച്ച് ഭർത്താവ് അർച്ചു എസ്. വിജയും സംരംഭത്തിന് പൂർണപിന്തുണ നൽകി. അങ്ങനെ കഠിന പ്രയത്നത്തിലൂടെ 'ബയോ കാൽകുലസ്' എന്ന പേരിൽ വയർലെസ് ഹോൾട്ടർ ഇ.സി.ജി ഉപകരണം നിർമ്മിച്ചു.
ദക്ഷിണേന്ത്യയിൽ ആരോഗ്യരംഗത്ത് ഇന്ന് അറിയപ്പെടുന്ന ഉപകരണമാണിത്.
സോണിയ അടൂർ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ അസി. പ്രൊഫസറായിരിക്കെ ഭർത്താവ് അർച്ചുവിന്റെ സഹോദരൻ സ്വകാര്യ ആശുപത്രിയിൽ ഹോൾട്ടർ ഇ.സി.ജി ടെസ്റ്റിന് വിധേയനായി. ഉപകരണങ്ങൾ ദേഹത്ത് ഘടിപ്പിച്ച് 48 മണിക്കൂർ നിരീക്ഷണത്തിലാക്കിയെങ്കിലും കൃത്യമായ ഫലം ലഭിച്ചില്ല. പലകുറി പരിശോധിച്ചെങ്കിലും ഫലത്തിൽ പാകപ്പിഴ വന്നു. തുടർചികിത്സയ്ക്ക് ഇത് തിരിച്ചടിയായി. അതാണ് ബയോകാൽക്കുലസിന്റെ പിറവിക്ക് വഴിയൊരുക്കിയത്.
ഇതിനായി 2016ൽ കൊല്ലത്ത് ഫോർചിപ്സ് ടെക്നോളജീസ് എന്ന സ്ഥാപനം ആരംഭിച്ചു. ഹൃദ്രോഗവിദദ്ധരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുമായി നിരന്തരം ബന്ധപ്പെട്ട് 2018ൽ സോണിയ ഉപകരണം വികസിപ്പിച്ചെടുത്തു. 2020 ജനുവരിയിൽ വിപണിയിലെത്തിച്ചു. മൂവായിരത്തിലധികം ഹൃദ്രോഗികൾ ഇതിനകം ബയോകാൽക്കുലസ് വഴി തുടർചികിത്സ നേടി. 150 ആശുപത്രികൾ ഇത് ഉപയോഗിക്കുന്നു. 4 കോടിയാണ് മുതൽമുടക്ക്. ബാൻഡേജ് പോലെ നെഞ്ചിൽ ഒട്ടിക്കുന്നവിധമാണ് ബയോകാൽക്കുലസിന്റെ നിർമ്മാണം. സാധാരണ ഹോൾട്ടർ ഇ.സി.ജിയെടുക്കാൻ കൈകാലുകളിലും നെഞ്ചിലും ഉപകരണം ഘടിപ്പിക്കണം. ഇതിന് അതുവേണ്ട. 35,000 രൂപയാണ് ഒരെണ്ണത്തിന്റെ വില.
''
നിശ്ചയദാർഢ്യമാണ് വിജയത്തിന് പിന്നിൽ. സർക്കാരിന്റെ ഭാഗത്തുനിന്നുൾപ്പെടെ നിരവധി സഹായങ്ങൾ ലഭിച്ചിരുന്നു.
- സോണിയ മോഹൻദാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |