തിരുവനന്തപുരം: 'അലയൊഴിഞ്ഞ് കടലിൽ പോകാനിരുന്നാൽ ഒന്നും നടക്കില്ല" മത്സ്യത്തൊഴിലാളിയായ അച്ഛൻ ടൈറ്റസ് ആന്റണിയുടെ ഈ വാക്കുകളാണ് ജന്മനാ കാഴ്ചശക്തിയില്ലാത്ത സ്മിതയുടെ (40) കണ്ണുകൾക്ക് വെളിച്ചമായത്.
പ്രതിസന്ധികളിൽ തളാരാതെ മുന്നേറിയ സ്മിത ഇന്ന് വഴുതയ്ക്കാട് ബ്ളൈൻഡ് സ്കൂളിൽ അദ്ധ്യാപകയാണ്. കുട്ടികളുടെ പ്രിയപ്പെട്ട പാട്ടുകൾ പാടി നൽകിയും ആത്മവിശ്വാസം പകർന്നും അദ്ധ്യാപനം ആസ്വദിക്കുകയാണ് സ്മിത. മികച്ച ഗായികയും വാദ്യോപകരണ കലാകാരിയുമാണ്. അച്ഛനും അമ്മ ലൂസിയും ചേട്ടൻ ടോണിയും ചേച്ചി സീനയും കാഴ്ചയ്ക്ക് പ്രശ്നമുള്ളവരായിരുന്നില്ല. സ്മിതയ്ക്കും അനിയൻ പ്രീസ്റ്റ്‌ലിയ്ക്കും മാത്രമാണ് കാഴ്ചശക്തിയില്ലാത്തത്.
ചവറ ഗേൾസ് സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സ്മിതയ്ക്ക് കോളേജ് പഠനം വെല്ലുവിളിയായി. ഫാത്തിമ മാതാ കോളേജിൽ അഡ്മിഷനെടുത്തെങ്കിലും കണ്ണു കാണാത്തവരെ നോക്കാൻ പറ്റില്ലെന്നു പറഞ്ഞ് ഹോസ്റ്റൽ പ്രവേശനം നൽകിയില്ല. പിന്നീട് വ്യാസ എന്ന പാരലൽ കോളേജിൽ ചേർന്ന് പഠിച്ചു. ഇതിനിടെ പാലക്കാട്ട് നിന്ന് അദ്ധ്യാപനത്തിൽ ഡിപ്ളോമയെടുത്തു.
21-ാം വയസിൽ എറണാകുളത്ത് പോത്താനിക്കാട് റിഹാബിലിറ്റേഷൻ സെന്ററിലെത്തിയതാണ് സ്മിതയുടെ ജീവിതം മാറ്റിമറിച്ചത്. പാചകവും ഒറ്റയ്ക്ക് യാത്ര ചെയ്യാനുമെല്ലാം പഠിച്ചതും തന്റെ ഉള്ളിലെ ഗായികയെ സ്മിത തിരിച്ചറിഞ്ഞതും അവിടെ വച്ചാണ്.
ഇതിനിടെ വിവാഹം കഴിച്ചെങ്കിലും മൂന്നര വർഷത്തിൽ ആ ബന്ധം അവസാനിച്ചു. തിരികെ
നാട്ടിലെത്തിയപ്പോഴാണ് വഴുതയ്ക്കാട് അദ്ധ്യാപികയായി ജോലി കിട്ടിയത്. ഇതിനിടെ തന്റെ സൗഹൃദക്കൂട്ടായ്മയിൽ നിന്ന് തന്റെ നല്ലപാതിയേയും സ്മിത കണ്ടെത്തി. ഭർത്താവായ ഇരിങ്ങാലക്കുടക്കാരൻ ശ്യാംഗിരിയുടെ പിന്തുണയോടെ സ്മിത വിജയപ്പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.
നിങ്ങൾ സ്വന്തം കാലിൽ ആത്മവിശ്വാസത്തോടെ നിൽക്കൂ. നിങ്ങൾക്ക് ലോകം കീഴടക്കാനാവും. പ്രതിസന്ധികളിൽ തളർന്നാൽ മുന്നോട്ടുപോകാനാവില്ല.
സ്മിത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |