കൂത്തുപറമ്പ്: ഹൈഡ്രജൻ, ഹീലിയം, ലിഥിയം... മൂന്നു വയസുകാരി പറയുകയാണ്, 118 മൂലകങ്ങൾ തെറ്റാതെ, മുറയ്ക്ക്. ഒന്നര വയസുള്ളപ്പോൾ അച്ഛനും അമ്മയും കൊഞ്ചിച്ചു പറഞ്ഞതെല്ലാം ഓർത്തിരുന്ന തൻഹി മൽഹാർ ഇത് മനഃപാഠമാക്കിയത് അതിവേഗം.
69 സെക്കൻഡുകൊണ്ട് അതു ചൊല്ലി ലോക റെക്കാഡും നേടി തലശേരി ജം കിഡ്സ് ഇന്റർനാഷണൽ പ്രീ സ്കൂളിലെ നഴ്സറി വിദ്യാർത്ഥി.ചെന്നൈയിൽ ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിലെ വിദഗ്ദ്ധസമിതിയെ ചൊല്ലി കേൾപ്പിച്ചാണ് റെക്കാഡ് സ്വന്തമാക്കിയത്.ഇന്ത്യ ബുക്ക് ഒഫ് റെക്കാഡിലും ഏഷ്യ ബുക്ക് ഒഫ് റെക്കാഡിലും നേരത്തേ ഇടംപിടിച്ചു.
ഒന്നര വയസുള്ളപ്പോൾത്തന്നെ കേൾക്കുന്ന കാര്യങ്ങൾ മകൾ ഓർത്തു പറയുന്നത് അമ്മ ജിഷയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
അടുത്തു പരിചയമുള്ള ചെന്നൈ ലയോള കോളേജിലെ മുൻ കെമിസ്ട്രി മേധാവി ഡോ.ബി.പി.ശങ്കരനാണ് ഇങ്ങനെയൊരു മത്സരമുണ്ടെന്ന് പറഞ്ഞ് മൂലകങ്ങളുടെ പേരുകൾ പഠിപ്പിക്കാൻ പ്രേരിപ്പിച്ചത്.
പോണ്ടിച്ചേരി സർവകലാശാലയിൽ നിന്ന് റാങ്കോടെ കെമിസ്ട്രിയിൽ ബിരുദം നേടിയ പിതാവ് സുഗിലിന് കാര്യങ്ങൾ എളുപ്പമായി.
ഇന്റർനാഷണൽ ബുക്ക് ഒഫ് വേൾഡ് റെക്കാർഡിലെ ജൂറികളിലൊരാളായ ജെ.എൻ.റെഡ്ഡി വഴിയൊരുക്കുകയും ചെയ്തു.
ബുദ്ധിയും സൗന്ദര്യവും മാറ്റുരയ്ക്കുന്ന ഇന്ത്യൻ കിഡ്സ് ഫാഷൻ വീക്ക് മത്സരത്തിന് ഒരുങ്ങുകയാണ് ഇപ്പോൾ.
പ്രമുഖ മലയാളം ചാനലിന്റെ ചെന്നൈ റിപ്പോർട്ടറായിരുന്ന പിതാവ് സുഗിലിന്റെ ഇപ്പോഴത്തെ പ്രവർത്തന മേഖല എഡ്യൂക്കേഷൻ ടെക്നോളജിയാണ്. സുഗിലും ജിഷയും കൂത്തുപറമ്പ് പാട്യം സ്വദേശികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |