സ്റ്റേ ഇല്ല, അന്വേഷണം തുടരാം
കൊച്ചി: വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിൽ നടന്നത് വൻ മരംകൊള്ളയെന്നും, മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നിലപാട് പരിഗണിച്ച കോടതി, കേസന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളായ വാഴവറ്റ സ്വദേശി ആന്റോ അഗസ്റ്റിൻ, സഹോദരൻ ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ ആവശ്യം തള്ളി.
വനഭൂമിയിലെ മരം മുറിച്ചുകടത്തിയെന്ന് മേപ്പാടി റേഞ്ച് ഒാഫീസർ സുൽത്താൻ ബത്തേരി സി.ജെ.എം കോടതിയിൽ നൽകിയ റിപ്പോർട്ടാണ് കേസിന് ആധാരം. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും മരം മുറിച്ചതുമായി ബന്ധപ്പെട്ട് 37 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിച്ചു. വില്ലേജ് ഒാഫീസർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
റവന്യൂ സർക്കുലറിലെ അനുമതിപ്രകാരം, തങ്ങളുടെ ഭൂമിയിലെ അഞ്ച് ഈട്ടി മരങ്ങളാണ് വെട്ടിയതെന്നും, ഇത് വനഭൂമിയോ സർക്കാർ പുറമ്പോക്കോ അല്ലെന്ന് വില്ളേജ് ഒാഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു ഹർജിക്കാരുടെ വാദം. വനഭൂമിയിലെ മരങ്ങൾ കടത്തിയെന്നാണ് റേഞ്ച് ഓഫീസറുടെ റിപ്പോർട്ട്. ഈ മരങ്ങൾ കൊണ്ടുപോകാൻ അനുമതി വേണ്ടെന്ന് 2020 ഒക്ടോബർ 24-ലെ ഉത്തരവിലുണ്ടെന്നും ഹർജിക്കാർ വാദിച്ചു. സർക്കാരിന്റെ കൂടുതൽ വിശദീകരണത്തിനായി ഹർജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി.
വിജിലൻസ് അന്വേഷണം വേണ്ട കേസ്
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വിജിലൻസ് അന്വേഷണം വേണ്ടതാണെന്ന് ഹൈക്കോടതി. കാസർകോട് നെട്ടണി ജെ വില്ലേജിലെ തന്റെ പട്ടയഭൂമിയിൽ നിന്നു മുറിച്ച ഇൗട്ടിത്തടിയുടെ ഉടമസ്ഥാവകാശം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ലിസമ്മ സെബാസ്റ്റ്യൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ വാക്കാൽ പരമാർശം. അന്നത്തെ സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം ഉത്തരവിറക്കിയതെന്നും ഈ ഉത്തരവ് നിലവിലില്ലെന്നും സർക്കാർ അഭിഭാഷക മറുപടി നൽകി. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെത്തുടർന്ന് ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കൊള്ളയുടെ തിരക്കഥ
മരംകൊള്ള 2020 ഒക്ടോബർ 24ന് റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിൽ
പട്ടയഭൂയിലെ, ചന്ദനം ഒഴികെ എല്ലാ മരങ്ങളും മുറിക്കാമെന്നായിരുന്നു വിവാദ ഉത്തരവ്
മരംമുറി നടന്നത് 2020 നവംബറിൽ. 42 ഇടങ്ങളിൽ നിന്നായി വെട്ടിയത് 505 ക്യുബിക് മീറ്റർ ഈട്ടി
വിവാദ ഉത്തരവ് തിരുത്തിയത് 2021 ഫെബ്രുവരി രണ്ടിന്. ജില്ലാ കളക്ടർക്ക് ഉത്തരവു കിട്ടിയത് അഞ്ചിന്
ഉത്തരവു തിരുത്താനുള്ള തീരുമാനം ചോർന്നതോടെ ഫെബ്രു. മൂന്നിന് മരങ്ങൾ കൊച്ചിയിലേക്കു കടത്തി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |