കൊച്ചി: അബുദാബിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. തൃശൂർ പുത്തൻചിറ ചെറവട്ട ബെക്സ് കൃഷ്ണനാണ് (45) യൂസഫലിയുടെ നിരന്തര ഇടപെടലിനൊടുവിൽ ജയിൽ മോചിതനായത്. അബുദാബിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ബെക്സ്.
2012 സെപ്തംബർ 7ന് അബുദാബി മുസഫയിൽ ബെക്സ് കൃഷ്ണൻ ഓടിച്ച കാർ തട്ടി സുഡാനി ബാലൻ മരിച്ചതിനെ തുടർന്നാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യയ്ക്കാണ് അബുദാബി പൊലീസ് കേസെടുത്തത്. വിചാരണകൾക്ക് ശേഷം യു.എ.ഇ സുപ്രീംകോടതി 2013ൽ ബെക്‌സിന് വധശിക്ഷ വിധിച്ചു.
അബുദാബി അൽ വത്ബ ജയിലിൽ കഴിഞ്ഞ ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ വന്നപ്പോഴാണ് ബന്ധുവായ സേതുവഴി യൂസഫലിയോട് കാര്യം അവതരിപ്പിച്ചത്. കുട്ടിയുടെ കുടുംബവുമായി യൂസഫലി പലവട്ടം ചർച്ച നടത്തിയ ശേഷമാണ് മാപ്പ് നൽകാമെന്ന് അവർ സമ്മതിച്ചത്. 5 ലക്ഷം ദിർഹം (1കോടി രൂപ) നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവായി. തുക കഴിഞ്ഞ ജനുവരിയിൽ യൂസഫലി കോടതിയിൽ കെട്ടിവച്ചു. നടപടികൾ പൂർത്തിയാക്കി ബെക്‌സ് കൃഷ്ണൻ അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും. തന്റെ രക്ഷകനായ യൂസഫലിയെ നേരിൽ കാണാനാകുകയെന്നതാണ് വലിയ ആഗ്രഹമെന്ന് മോചിതനായ ശേഷം ബെക്‌സ് പറഞ്ഞു. യു.എ.ഇ എന്ന രാജ്യത്തിന്റെയും ഭരണാധികാരികളുടെയും മഹത്വമാണ് ബെക്സിന്റെ മോചനത്തിന് സഹായമായതെന്ന് യൂസഫലി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |