കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇന്നലെ അങ്കമാലിയിലും കളമശേരിയിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. രണ്ടിടത്തുമായി പത്ത് പ്രവർത്തകർ അറസ്റ്റിലായി.
കറുകുറ്റിയിൽ പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി എറണാകുളത്തേക്കു പോകുന്നതിനിടെ രാവിലെ 11.25ന് ദേശീയപാതയിൽ അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിൽവച്ച് യൂത്ത് കോൺഗ്രസുകാർ വാഹനവ്യൂഹത്തിനു നേരെ ചാടിവീഴുകയും മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൊടി വീശുകയുമായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ്, ജില്ലാ ഭാരവാഹികളായ സിജു മലയാറ്റൂർ, അനീഷ് മണവാളൻ, അജിത്ത് വരയിലാൻ, ലൈജു ഈരാളി എന്നിവരെ അറസ്റ്റ് ചെയ്തു.കളമശേരിയിൽ ഉച്ചകഴിഞ്ഞ് 3.30നായിരുന്നു പ്രതിഷേധം. കണ്ടെയ്‌നർ റോഡിലെ ഡെക്കാത്ത്ലൺ പാർക്കിംഗ് ഏരിയയിൽ കാത്തുനിന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിക്കയറി കരിങ്കൊടി വീശുകയായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്ക്കർ പനയപ്പിള്ളി, ബ്ലോക്ക് പ്രസിഡന്റ് അൻവർ കരിം, ജില്ലാ സെക്രട്ടറി അൻസാർ തോംരാത്ത്, മണ്ഡലം സെക്രട്ടറി റഷീദ് അടമ്പയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളി എന്നിവരെ അറസ്റ്റു ചെയ്തു. അറസ്റ്റുചെയ്യാൻ വനിതാ പൊലീസ് ഇല്ലാതിരുന്നതിനാൽ വാഹനവ്യൂഹം കടന്നു പോകുന്നതു വരെ മിവ ജോളി പ്രതിഷേധം തുടർന്നു.
പൊലീസിനെതിരെ പരാതി
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പൊലീസ് ഉദ്യോഗസ്ഥർ അപമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവിക്ക് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പരാതി നൽകി. കളമശേരി സി.ഐയുടെ നേതൃത്വത്തിൽ ഒരുപറ്റം പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ കയറിപ്പിടിച്ചെന്നും സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ സ്വീകരിക്കേണ്ട നിയമങ്ങൾ പാലിച്ചില്ലെന്നുമാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |