
തൃശൂർ: വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായി അനിൽ അക്കര മത്സരിക്കുന്നത്. മണ്ഡലം ഉപസമിതിയാണ് അനിൽ അക്കരയുടെ പേര് ശുപാർശ ചെയ്‌തത്.
2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്തിൽ അംഗമായിരുന്നു അദ്ദേഹം. 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡുകൾ അനിൽ അക്കര പ്രസിഡന്റായിരുന്ന കാലത്ത് ലഭിച്ചിട്ടുണ്ട്. 2010ൽ ജില്ലാ പഞ്ചായത്തിലേക്കാണ് അനിൽ അക്കര മത്സരിച്ചത്. രണ്ടര വർഷം വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്നു. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്‌ടിംഗ് പ്രസിഡന്റായും അനിൽ അക്കര പ്രവർത്തിച്ചിട്ടുണ്ട്.
2016ലാണ് നിയമസഭയിലേക്ക് മത്സരിച്ചത്. 45 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അന്ന് ജയിച്ചത്. 2021ൽ 15,000 വോട്ടിന് അതേ മണ്ഡലത്തിൽ പരാജയപ്പെട്ടു. ലൈഫ് മിഷൻ ഉൾപ്പെടെയുള്ള വിവാദങ്ങൾ അദ്ദേഹം ഉയർത്തിക്കൊണ്ടുവന്നു. ഇനി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന തീരുമാനം അന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇപ്പോൾ വളരെ അപ്രതീക്ഷിതമായാണ് അനിൽ അക്കരയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |