
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലും കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ വിഎം വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല. കല്ലായി ഡിവിഷനില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് വിഎം വിനുവിന് വോട്ടില്ലെന്ന കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നുമാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിതരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും വിനു വോട്ട് ചെയ്തിരുന്നു. മലാപ്പറമ്പ് ഡിവിഷനില്‍ നിന്നാണ് വിനു വോട്ട് ചെയ്തിരുന്നത്. വേറെ ഒരിടത്തേക്കും താമസം മാറുകയോ മറ്റൊരിടത്ത് പോയി താമസിക്കുകയോ ചെയ്തിരുന്നില്ല. അതിനാല്‍ തന്നെ അവിടത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്നാണ് കരുതിയിരുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പരിശോധിച്ചപ്പോഴൊന്നും വിനുവിന്റെ പേര് അക്കൂട്ടത്തില്‍ ഇല്ലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപമാണ് മലാപ്പറമ്പ് ഡിവിഷനില്‍ വിനു താമസിക്കുന്നത്. പൊതുസ്വീകാര്യനെന്ന നിലയിലാണ് സംവിധായകനെ കല്ലായി ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ആരോപിക്കുന്ന കോണ്‍ഗ്രസ് സംഭവത്തില്‍ കൂടിയാലോചനയ്ക്ക് ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കുകയാണ്. വോട്ടര്‍പട്ടികയിലെ ക്രമക്കേടിന് പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 45 വര്‍ഷമായി വോട്ട് ചെയ്യുന്ന ആളുടെ പേരാണ് ഇപ്പോള്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |