കണ്ണൂർ: 1976 ൽ കോഴിക്കോട് സർവ്വകലാശാലയിലെ ആ പഴയ ഒന്നാം റാങ്കുകാരന് പാർട്ടിയിൽ പുതിയ റാങ്ക് നൽകുമ്പോൾ നേതൃത്വത്തിനു മറിച്ച് ആലോചിക്കേണ്ടി വന്നില്ല. സി.പി.എമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലെത്താൻ എ.വിജയരാഘവന് വഴി തുറന്നതു പാർട്ടി നേതൃത്വത്തിനു അദ്ദേഹത്തിലുള്ള വിശ്വാസമാണ്. 2020 ൽ കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയപ്പോൾ ഒരേ സമയം പാർട്ടി സെക്രട്ടറിയും എൽ.ഡി. എഫ് കൺവീനറുമായിരുന്നു വിജയരാഘവൻ.സി.പി. എമ്മിന്റെ ഉന്നത നേതാക്കൾക്ക് പോലും ലഭിക്കാത്ത ഇരട്ടപ്പദവി. ഡൽഹി കേന്ദ്രീകരിച്ച് വർഷങ്ങളോളം പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് അദ്ദേഹം പി.ബിയിലെത്തുന്നത്. .ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അദ്ധ്യാപികയുമായ ആർ .ബിന്ദുവാണ് ഭാര്യ. മകൻ അഡ്വ.ഹരികൃഷ്ണൻ
അടിയന്തരാവസ്ഥയിൽ കെ.എസ്.വൈ.എഫിലൂടെ പൊതുരംഗത്ത് സജീവമായി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം, സി.പി. എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം എന്നീ ചുമതലകൾ വഹിച്ചു. 1989ൽ പാലക്കാട് പാർലമെന്റ് മണ്ഡലത്തെ കോൺഗ്രസിൽ നിന്ന് ഇടതുപക്ഷത്തോട് ചേർത്ത് നിറുത്തിയതും വിജയരാഘവനാണ്. 1998ലും 2004ലും രാജ്യസഭാംഗമായി.
റെയിൽവേ സേലം ഡിവിഷൻ വെട്ടിമുറിക്കുന്നതിനെതിരെ രാജ്യസഭയിൽ നിരന്തരം പോരാടി. കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെട്ട് കുട്ടനാട് പാക്കേജുൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കാൻ പ്രയത്നിച്ചു.
തൊഴിലാളികളായ മലപ്പുറം ആലമ്പാടൻ പറങ്ങോടന്റെയും മാളുക്കുട്ടിയമ്മയുടെയും അഞ്ചു മക്കളിൽ മൂന്നാമനായി 1956 മാർച്ചിലാണ് വിജയരാഘവന്റെ ജനനം. പ്രീഡിഗ്രി പഠനശേഷം ജീവിക്കാനായി വിവിധ ജോലികൾ ചെയ്തു. വക്കീൽ ഗുമസ്തനായി. വിദ്യാർത്ഥിനേതാവായിരിക്കെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും പ്രീഡിഗ്രി ബോർഡിനെതിരെയും നടത്തിയ സമരങ്ങൾക്ക് നേതൃത്വം നൽകി. നിരവധി തവണ പൊലീസിന്റെ മർദനമേറ്റുവാങ്ങി. ജയിൽവാസവും അനുഷ്ഠിച്ചു. മലപ്പുറം ഗവ. കോളേജിൽ ബി.എ ഇസ്ലാമിക ചരിത്രത്തിൽ റാങ്കോടെ വിജയിച്ചു. കോഴിക്കോട് ലോ കോളേജിൽനിന്ന് നിയമ ബിരുദം കരസ്ഥമാക്കി. എൽ.എൽ.എം പഠനത്തിനിടെയാണ് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |