തിരുവനന്തപുരം:അഹങ്കാരികൾക്കും പിടി വാശിക്കാർക്കും ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തൃക്കാക്കരയിലെ ജനവിധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു.
സർക്കാരിന്റെ ഒന്നാം വാർഷികം ജൂൺ മൂന്നിനായിരുന്നെങ്കിൽ മന്ത്രിമാരുടെ കൂട്ടക്കരച്ചിൽ കാണാമായിരുന്നു.ഉമയ്ക്ക് മുന്നിൽ മറ്റുള്ളവരെല്ലാം നിഷ്പ്രഭരായിരുന്നു.ജനങ്ങൾ കഷ്ടപ്പെടുമ്പോൾ മന്ത്രിമാർ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്തത് വോട്ടർമാർക്ക് ഇഷ്ടമായില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും ആത്മ പരിശോധന നടത്തണം.
തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് മുഖ്യമന്ത്രി പാഠം ഉൾകൊള്ളുമോ എന്നാണ് ഇനി അറിയേണ്ടത്. ജനങ്ങൾ സി.പി.എമ്മിനെ ചെണ്ട കൊട്ടി തോൽപ്പിച്ചു.തൃക്കാക്കര മണ്ഡലത്തിലെ എല്ലാ വിഭാഗം വോട്ടർമാർക്കും സ്വീകാര്യയായ സ്ഥാനാർഥിയായിരുന്നു ഉമാ തോമസ്. ഭരണകൂടം മുഴുവൻ പ്രചാരണത്തിനായി രംഗത്തിറങ്ങിയിട്ടും എൽ.ഡി.എഫിനെ തൃക്കാക്കരയിലെ ജനം തള്ളിക്കളഞ്ഞു.ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനവിധിയാണിത്. വിജയം യു.ഡി.എഫിന്റെ ശക്തമായ മുന്നേറ്റത്തിന് തുടക്കവും .പിണറായി സർക്കാറിന്റെ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു.സിൽവർ ലൈനിനെതിരായ ജനങ്ങളുടെ ശക്തമായ വികാരം പ്രകടിപ്പിച്ച യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിച്ചതായും ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |