തിരുവനന്തപുരം: എൻ.സി.പി നേതാവായ ഹോട്ടൽ ഉടമ കൈയിൽ കയറിപ്പിടിച്ച് അപമാനിച്ചെന്ന കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി ഒതുക്കാൻ പിതാവിനെ ഫോണിൽ വിളിച്ച മന്ത്രി എ.കെ. ശശീന്ദ്രന് ക്ലീൻചിറ്റ് നൽകിയുള്ള നിയമോപദേശം പൊലീസിന് ലഭിച്ചു. പ്രശ്നം നല്ല നിലയിൽ തീർക്കണമെന്നാണ് മന്ത്രി ഫോണിൽ പറഞ്ഞത്.
ഈ ഭാഷാപ്രയോഗത്തിൽ തെറ്റൊന്നുമില്ലെന്നും വേണ്ടതുപോലെ ചെയ്യുക, നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നീ അർത്ഥങ്ങളാണ് മന്ത്രിയുടെ സംഭാഷണത്തിനുള്ളതെന്നുമാണ് ശബ്ദതാരാവലി ഉദ്ധരിച്ച് കൊല്ലം ജില്ലാ പ്ലീഡർ ആർ. സേതുനാഥ്, ശാസ്താംകോട്ട ഡിവൈ.എസ്.പിക്ക് നിയമോപദേശം നൽകിയത്. ഒരു പ്രയാസവുമില്ലാതെ പ്രശ്നം പരിഹരിക്കണമെന്ന് പറഞ്ഞതിൽ തെറ്റില്ല. ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ല.
കേസ് പിൻവലിക്കണമെന്ന ഭീഷണിയോ സ്വാധീനമോ സംഭാഷണത്തിലില്ല. അതിനാൽ മന്ത്രി കുറ്റക്കാരനല്ലെന്നും കേസെടുക്കേണ്ട ആവശ്യവുമില്ല. ഇരയായ പെൺകുട്ടിയുമായി സംസാരിച്ചിട്ടില്ല. ഇരയെ ഭീഷണിപ്പെടുത്തിയിട്ടുമില്ല. അറിഞ്ഞ വിവരം പാർട്ടി പ്രവർത്തകനോട് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും അഡ്വ. ആർ. സേതുനാഥ് പറഞ്ഞു.
മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിലാണ് പൊലീസ് നിയമോപദേശം തേടിയത്. കുണ്ടറ സ്വദേശിയായ യുവതിയുടെ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്. ജയകൃഷ്ണനെ സ്ഥലംമാറ്റിയിരുന്നു.
ആ വിചിത്രവാദം പിണറായിയുടെ നിഘണ്ടുവിൽ മാത്രം: ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ പീഡനക്കേസിൽ ഇടപെട്ടതിൽ തെറ്റില്ലെന്ന വിചിത്രവാദം പിണറായി വിജയന്റെ നിഘണ്ടുവിൽ മാത്രമേ ഉണ്ടാകൂവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീപീഡനക്കേസ് ഒതുക്കിത്തീർക്കുന്നത് സ്ത്രീപീഡനത്തെ സഹായിക്കുന്നതിന് തുല്യമാണ്. സ്ത്രീ പീഡനത്തെ ഒതുക്കിത്തീര്ക്കാന് ശ്രമിച്ച ആളിനെ കുറ്റവിമുക്തനാക്കുന്ന നടപടിയാണ് കാണുന്നത്. ഇത് അംഗീകരിക്കാനാകില്ല.
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിന് പകരം അതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മന്ത്രിയുടെ കേസ് ഒതുക്കിയത് വഴി വ്യക്തമാകുന്നത്. ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
ഓണക്കിറ്റ് വിതരണത്തിൽ പിഴവ്
ഓണക്കിറ്റ് വിതരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചുവെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 25 ശതമാനം പേർക്ക് മാത്രമേ കിറ്റ് ലഭിച്ചിട്ടുള്ളുവെന്ന് നിയമസഭയിൽ താൻ സബ്മിഷനിലൂടെ പറഞ്ഞതായിരുന്നു. അന്ന് ഭക്ഷ്യമന്ത്രി എല്ലാവർക്കും ഓണത്തിന് മുമ്പ് കിറ്റെത്തിക്കുമെന്നാണ് പറഞ്ഞത്. എന്നാൽ ആ വാഗ്ദാനം നടപ്പാക്കിയില്ല. സാമ്പത്തിക ഞെരുക്കത്തിൽപ്പെട്ടവർ കിറ്റ് പ്രതീക്ഷിച്ചിട്ടുണ്ടാകും. എന്നാൽ സമയത്തിന് വിതരണം ചെയ്യാനാകാത്തതു വഴി ഗുരുതരമായ പിഴവാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇനിയും കിറ്റ് എത്താനുള്ളത്. അടിയന്തരമായി എല്ലാവരിലും കിറ്റെത്തിക്കാൻ സർക്കാർ ശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |