തിരുവനന്തപുരം: ഭാരതീയ ജനതാ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് നടക്കുന്ന പട്ടികജാതി സംഗമം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃയോഗം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ പട്ടികവിഭാഗം ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും കോടിക്കണക്കിന് രൂപ ചെലവഴിച്ച് പദ്ധതികൾ നടപ്പാക്കിവരികയാണ്. കേന്ദ്രത്തിന്റെ പദ്ധതികളുടെ പ്രയോജനം കേരളത്തിലെ എല്ലാ പട്ടികജാതി കുടുംബങ്ങളിലും എത്തിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പട്ടിക വിഭാഗ ക്ഷേമത്തിന് കേന്ദ്രം നൽകുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ ലാപ്‌സാക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നു.എല്ലാ മേഖലയിലും പട്ടികജാതി ഫണ്ട് വെട്ടിപ്പ് നടക്കുകയാണ്. പട്ടികജാതിക്കാർക്കുനേരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
യോഗത്തിൽ പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ, സംഘടനാ സെക്രട്ടറി എം. ഗണേശൻ, സഹ സംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. അഡ്വ. സ്വപ്നജിത്ത് സ്വാഗതവും, പി.കെ. ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |